ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Tuesday, August 25, 2015

നവീകരണത്തിന്റെ പ്രവാചക ശബ്ദം: ഫാ അഗസ്റ്റിൻ തുരുത്തിമറ്റം

നവീകരണത്തിന്റെ പ്രവാചക ശബ്ദം
ദുര്‍ബ്ബലരും, കഴിവ് കുറഞ്ഞവരുമായ വ്യക്തികളെ ദൈവം തെരഞ്ഞെടുത്ത് ഉയര്‍ത്തിയ കഥകള്‍ ബൈബിള്‍  ആദ്യന്തം വിവരിക്കുന്നുണ്ട്. മോശയും പ്രവാചകന്മാരും മുതല്‍ ക്രിസ്തുവിന്റെ ശിഷ്യഗണവും പിന്നിട്ട്, ഈ  കാലഘട്ടത്തിലെ അനേകരിലൂടെയും വിസ്മയകരമായ ഇത്തരം തെരഞ്ഞെടുപ്പുകള്‍ നമുക്കുമുന്നില്‍ വിളങ്ങി  നില്‍ക്കുന്നു. ദൈവികമായ പദ്ധതികള്‍ എക്കാലവും നടപ്പാക്കപ്പെട്ടിട്ടുള്ളത് മാനുഷികമായ കഴിവുകളുടെയോ  കഴിവുകേടുകളുടെയോ അടിസ്ഥാനത്തിലായിരുന്നില്ല. ദൈവത്തിന് പ്രവര്‍ത്തിക്കുവാന്‍, മനുഷ്യന്റെ  ഭൗതികബലമല്ല, അവന്റെ ആത്മീയമായ സന്നദ്ധതയാണ് ആവശ്യം എന്ന് നാം ഇവിടെ തിരിച്ചറിയുന്നു. വചനം  പറയുന്നു, നാമെല്ലാം അവന്റെ പൂര്‍ണ്ണതയില്‍നിന്ന് കൃപയ്ക്ക് മേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു. അതെ,  ദൈവത്തിന്റെ പൂര്‍ണ്ണതയില്‍നിന്ന് തന്റെ സന്നദ്ധതയിലൂടെയാണ് മനുഷ്യന്‍ കൃപ സ്വീകരിക്കുകയും, സമ്പന്നത  ആര്‍ജ്ജിക്കുകയും ചെയുന്നത്.
1929ല്‍ ജനിച്ച്, തന്റെ എഴുപത്തിഅഞ്ചാമത്തെ വയസ്സില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ഒരു സാധാരണ  ഇടവക വൈദികന്‍... അദ്ദേഹത്തിന്റെ ജീവിതത്തിലെ എടുത്തുപറയത്തക്കതായ മൂലധനം ഏറെ ശാരീരിക  ബലഹീനതകളായിരുന്നു. തീരെ ചെറുപ്പകാലം മുതല്‍, ഒപ്പമുള്ള സകലരിലും നിന്ന് അദ്ദേഹത്തെ  വ്യത്യസ്ഥനാക്കിയത് പ്രധാനമായും, അനാരോഗ്യകരമാം വിധം മെലിഞ്ഞ ശരീരപ്രകൃതിയും, ഒരിക്കലും  ചികിത്സകര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഏറെ ആരോഗ്യ പ്രശ്‌നങ്ങളുമാണ്. ഒരുപക്ഷെ, ആ  അനാരോഗ്യാവസ്ഥകളുടെ പേരില്‍ ജീവിതകാലം മുഴുവന്‍ കഴിവുകെട്ടവനും, പുറംലോകം അറിയാത്തവനുമായി  ഇരുട്ടറയില്‍ തള്ളി നീക്കപ്പെടുമായിരുന്ന ആ ജീവിതത്തെ ദൈവം ഏറ്റെടുത്തപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചു.  അനേകലക്ഷം ആത്മാക്കളുടെ നിത്യരക്ഷയ്ക്കായി ദൈവം ആ മനുഷ്യനെ എടുത്തുപയോഗിച്ചു. ഇന്ന്,  അദ്ദേഹത്തിന്റെ മരണശേഷം ഒരു ദശാബ്ദത്തിനിപ്പുറം, ആ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍,  വിവരണാതീതവും, അവിസ്മരണീയവുമായ അനവധി വിസ്മയങ്ങള്‍ ആ ജീവിതത്തില്‍ നാം തിരിച്ചറിയുന്നു.
കേരളസഭയില്‍ കരിസ്മാറ്റിക് നവീകരണമുന്നേറ്റങ്ങള്‍ക്ക് തുടക്കംകുറിക്കപ്പെട്ട 1970കളില്‍ അതിന് നേതൃത്വം  നല്‍കുകയും, ആത്മാവിന്റെ വരദാനങ്ങള്‍ ധാരാളമായി ഉപയോഗിച്ച്, ഒരു വലിയ സമൂഹത്തെ  ദൈവാനുഭവത്തിന്റെ സമ്പന്നതയിലേയ്ക്ക് കൈപിടിച്ച് നടത്തുകയും ചെയ്ത ഒരഭിഷിക്തന്‍, അദ്ദേഹമാണ്,  ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റം. 1946ല്‍ ചങ്ങനാശ്ശേരി രൂപതയ്ക്ക് വേണ്ടി സെമിനാരിയില്‍ ചേര്‍ന്ന  അദ്ദേഹം 1955ല്‍ പൗരോഹിത്യം സ്വീകരിക്കുകയും, പിന്നീട് 1961ല്‍ അഭിവന്ദ്യ വള്ളോപ്പള്ളി പിതാവിന്റെ  അഭ്യര്‍ത്ഥനപ്രകാരം തലശ്ശേരി രൂപതയില്‍ സേവനത്തിനായി എത്തിച്ചേരുകയും ചെയ്തു. തലശ്ശേരി രൂപതയ്ക്ക്  കീഴില്‍ വിവിധ ദേവാലയങ്ങളില്‍ ദൈവജനത്തിന് ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന കാലയളവില്‍ അദ്ദേഹത്തിന്  ദൈവം നല്‍കിയ തിരിച്ചറിവുകള്‍ അമൂല്യങ്ങളായിരുന്നു. മരണം വരെയും ദൈവഹിതം ആരാഞ്ഞ്  പ്രവര്‍ത്തിക്കുകയും, അനേകര്‍ക്ക് വഴികാട്ടിയാവുകയും ചെയ്ത ആ ജീവിതം പില്‍ക്കാലത്ത് ഒട്ടനവധി  ആത്മാക്കള്‍ക്ക് നിത്യജീവിതത്തിലേയ്ക്കുള്ള പാതയില്‍ വെളിച്ചം പകര്‍ന്നു.

ബാല്യകാലം
എരുമേലി സ്വദേശികളായിരുന്ന തുരുത്തിമറ്റം ഫിലിപ്പോസ്, ത്രേസ്യ ദമ്പതികളുടെ ആറാമത്തെ പുത്രനായി 1929  നവംബര്‍ ആറാം തിയ്യതിയാണ് ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്റെ ജനനം. മൂത്ത സഹോദരി, സി.  തെയോഫിന്‍ ക്ലാര സഭാംഗവും, ഇളയ സഹോദരന്‍ ഫാ. ഫിലിപ്പ് സിഎംഐ സഭാ വൈദികനുമാണ്. അഗസ്റ്റിന്‍  അച്ചന്റെ മാതാപിതാക്കളും, മുതിര്‍ന്ന സഹോദരങ്ങളും അദ്ദേഹത്തിന്റെ മരണത്തിനു മുമ്പ് തന്നെ  നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിരുന്നു. 
അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചനുമായി കേവലം രണ്ടുവയസ്സില്‍ താഴെ മാത്രം പ്രായവ്യത്യാസമുള്ള ഫാ. ഫിലിപ്പ്  തന്റെ സഹോദരനെക്കുറിച്ച് പങ്കുവയ്ക്കുന്ന സ്മരണകള്‍ ഏറെ ദീപ്തമാണ്. തീരെച്ചെറിയ പ്രായം മുതല്‍  സവിശേഷമായ ജീവിതവിശുദ്ധി പുലര്‍ത്തിയിരുന്ന, ഏറെ നന്മകള്‍ നിറഞ്ഞിരുന്ന വ്യക്തിത്വമായിരുന്നു, കുടുംബാംഗങ്ങള്‍ കുട്ടായി എന്ന് വിളിച്ചിരുന്ന ജ്യേഷ്ഠന്‍  അഗസ്റ്റിന്റെതെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. ചെറുപ്പകാലത്ത,് തന്റെ മക്കളെക്കുറിച്ച് ഒരു  പ്രത്യേകസാഹചര്യത്തില്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കിടയില്‍ സംസാരിച്ച അമ്മ ത്രേസ്യ, അഗസ്റ്റിനെക്കുറിച്ച്  പറഞ്ഞത് ഫിലിപ്പച്ചന്‍ മറന്നിട്ടില്ല. 'അഗസ്റ്റിന്‍ എന്നാല്‍ സ്‌നേഹം തന്നെയാണ്' എന്നാണ് ആ അമ്മ അന്ന്  പറഞ്ഞത്. അത് വാസ്തവവുമായിരുന്നു.
ചെറുപ്പകാലം മുതല്‍ തന്നെ, വളരെ മെലിഞ്ഞ ശരീരപ്രകൃതിയായിരുന്നു അഗസ്റ്റിന്‍ അച്ചന്റേത്, എങ്കില്‍  തന്നെയും, ചുറുചുറുക്കിനും കാര്യപ്രാപ്തിക്കും അദ്ദേഹം ഏറ്റവും മുന്നിലായിരുന്നു. കൃഷിസ്ഥലത്ത്  മാതാപിതാക്കള്‍ക്കൊപ്പം അദ്ധ്വാനിക്കുന്നകാര്യത്തിലും, കൂട്ടുകാര്‍ക്കൊപ്പമുള്ള കളിയുടെ സമയങ്ങളിലും ഏറ്റവും  മുന്നിട്ടു നില്‍ക്കുമായിരുന്നത് കാഴ്ചയില്‍ അനാരോഗ്യം പുലര്‍ത്തിയിരുന്ന ബാലനായ അഗസ്റ്റിന്‍  തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം എരുമേലി, കനകപ്പാലം സ്‌കൂളുകളില്‍ ആയിരുന്നു.  തുടര്‍ന്ന് മുണ്ടക്കയത്തും, ചങ്ങനാശ്ശേരിയിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.  അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹോദരങ്ങളില്‍ ആരും തന്നെ അടിസ്ഥാനവിദ്യാഭ്യാസത്തിനപ്പുറം നേടുവാന്‍  ശ്രമിച്ചിരുന്നതോ, അഥവാ അതിന് കഴിഞ്ഞിരുന്നതോ ഇല്ല. ആ കാലഘട്ടത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച്  കിലോമീറ്ററുകളോളം നടന്നും, ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും വിദ്യാഭ്യാസം നേടുന്നവര്‍ അപൂര്‍വ്വമായിരുന്നു.  എന്നാല്‍, ആരോഗ്യപരമായി മറ്റെല്ലാവരിലും താഴെയായിരുന്ന ബഹു അഗസ്റ്റിനച്ചന്‍ വിദ്യാഭ്യാസകാര്യങ്ങളില്‍  അതിശയകരമായ പ്രാധാന്യം ആദ്യകാലങ്ങളില്‍ തന്നെ നല്‍കിയിരുന്നു.
സഹോദരങ്ങളായ അഗസ്റ്റിനും ഫിലിപ്പും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്ന കാലത്താണ് മൂത്തസഹോദരി തന്റെ  ജീവിതനിയോഗം മനസ്സിലാക്കി മഠത്തില്‍ ചേരുവാന്‍ തീരുമാനമെടുക്കുന്നത്. വ്യക്തമായ ദിശാബോധത്തോടെ  നീങ്ങിയിരുന്ന അവള്‍, ആ കാലത്ത്, തന്റെ സഹോദരങ്ങള്‍ക്ക് കത്തുകള്‍ എഴുതിയിരുന്നതിനൊപ്പം,  ഇളയവര്‍ക്ക് വായിക്കുവാനായി വിശുദ്ധരുടെ ജീവചരിത്രങ്ങളും മറ്റും അയച്ചുകൊടുക്കുകയും പതിവായിരുന്നു.  സഹോദരിയുടെ പ്രചോദനഫലമായി ബാലനായ അഗസ്റ്റിന്റെ ഹൃദയത്തില്‍ ദൈവവിളിയോടുള്ള അഭിനിവേശം  തഴച്ചുവളര്‍ന്നു. ചെറുപ്പത്തില്‍ തന്നെ തനിക്കുമേലുള്ള ദൈവനിയോഗത്തെ തിരിച്ചറിഞ്ഞിരുന്ന അദ്ദേഹം,  സഹോദരന്‍ ഫിലിപ്പിനെയും ദൈവവിളി തെരഞ്ഞെടുക്കുവാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ആ കാലങ്ങളില്‍, ഒരു  മിഷനറി വൈദികനായി ദൂരദേശങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം തന്നോട് മിക്കപ്പോഴും  ആഗ്രഹം പ്രകടിപ്പിക്കുമായിരുന്നുവെന്ന് ഫാ. ഫിലിപ്പ് ഓര്‍മ്മിക്കുന്നു. അത്തരം സാഹചര്യങ്ങളാണ് ദൈവവിളി  തെരഞ്ഞെടുക്കുവാന്‍ തനിക്ക് പ്രേരണനല്‍കിയതെന്നും അദ്ദേഹം സ്മരിക്കുന്നു.
തന്റെ വലിയ പദ്ധതികളുടെ നിര്‍വ്വാഹകനായി അനാദിയില്‍ തന്നെ ദൈവം തെരഞ്ഞെടുത്ത് മുദ്രവച്ച ഫാ  അഗസ്റ്റിന്‍ തുരുത്തിമറ്റം എന്ന അഭിഷിക്തന്‍, തന്റെ മേലുള്ള ദൈവനിയോഗത്തെ തിരിച്ചറിഞ്ഞ വഴികള്‍  വിസ്മയനീയമാണ്. പ്രത്യേകിച്ചും, അനാരോഗ്യത്തിന്റെയും, ഏറെ പ്രതിബന്ധങ്ങളുടെയും നടുവിലും, ദൈവം  ഹൃദയത്തില്‍ നിക്ഷേപിച്ച വെളിച്ചം അദ്ദേഹത്തെ വഴി നയിക്കുകയായിരുന്നു. 

സെമിനാരിയിലേയ്ക്ക്
1946ല്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തിനു ശേഷം, വൈദികരാകുവാന്‍ തീരുമാനമെടുത്ത അഗസ്റ്റിനും  ഫിലിപ്പും ഒരേ ദിവസമാണ് സെമിനാരിയില്‍ ചേര്‍ന്നത്. ചങ്ങനാശ്ശേരി രൂപതയ്ക്കുവേണ്ടി വൈദികനാകുവാന്‍  നിശ്ചയിച്ച അഗസ്റ്റിന്‍ പാറേല്‍ പെറ്റി സെമിനാരിയിലേയ്ക്കാണ് എത്തിയത്. സെമിനാരി ജീവിതകാലത്തുടനീളം, ഏവര്‍ക്കും ഏറ്റവും പ്രീതിതമായൊരു വ്യക്തിത്വമായിരുന്നു അഗസ്റ്റിന്‍ എന്ന  വിദ്യാര്‍ത്ഥിയുടേത് എന്ന് സുഹൃത്തും, സഹസെമിനാരി വിദ്യാര്‍ത്ഥിയുമായിരുന്ന ആര്‍ച്ച്ബിഷപ്പ് മാര്‍ ജേക്കബ്  തൂങ്കുഴി ഓര്‍മ്മിക്കുന്നു. സകലരും അദ്ദേഹത്തെയും, അദ്ദേഹം സകലരെയും തുറന്ന മനസ്സോടെ സ്‌നേഹിച്ചിരുന്നു.  ആ കാലത്തും അദ്ദേഹത്തിന്റെ ശരീരപ്രകൃതിയും ആരോഗ്യവും ആരിലും സഹതാപമുണര്‍ത്തിയിരുന്നു എങ്കിലും  കാര്യപ്രാപ്തിയുടെയും ഉത്സാഹത്തിന്റെയും കാര്യത്തില്‍, അദ്ദേഹം അവിടെയും മുന്നില്‍ തന്നെയായിരുന്നു.  മറ്റുള്ളവര്‍ കഴിക്കുന്ന ഭക്ഷണം ഒന്നും തന്നെയും അദ്ദേഹത്തിന് കഴിക്കാനാവുമായിരുന്നില്ല. ചെറുപ്പകാലം മുതല്‍,  അന്ത്യം വരെയും, ശാരീരികമായും മാനസികമായും വളരെ സെന്‍സിറ്റീവ് ആയിരുന്ന അദ്ദേഹത്തിന്റെ  ദഹനേന്ദ്രിയം പ്രത്യേകമായും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നതായിരുന്നു കാരണം. ജീവിതകാലം മുഴുവന്‍  അദ്ദേഹത്തെ പിന്തുടര്‍ന്ന ഒരു പ്രതിസന്ധി തന്നെയായിരുന്നു അത്. അല്‍പ്പം കടുപ്പമുള്ള ഭക്ഷണം അദ്ദേഹത്തിന്റെ  വയറിനെയും ആരോഗ്യത്തെയും ഏറെ ബാധിച്ചിരുന്നു. തന്മൂലം അദ്ദേഹത്തെക്കുറിച്ച് സഹതാപം തോന്നിയിരുന്ന  സെമിനാരി റെക്ടര്‍ പ്രത്യേക ഭക്ഷണം അദ്ദേഹത്തിനായി തയ്യാറാക്കിയിരുന്നുവെന്ന് അഭിവന്ദ്യ തൂങ്കുഴി  പിതാവ് സ്മരിക്കുന്നു. പില്‍ക്കാലത്തും, ഭക്ഷണകാര്യത്തില്‍ ബഹു അഗസ്റ്റിനച്ചന്‍ ഏറെ മുന്‍കരുതലുകള്‍  എടുത്തിരുന്നു. മറ്റുള്ളവര്‍ കഴിക്കുന്ന വിധത്തിലുള്ള സ്വാഭാവിക ഭക്ഷണപദാര്‍ത്ഥങ്ങള്‍ അദ്ദേഹം പലപ്പോഴും ഉപയോഗിച്ചിരുന്നില്ല. ഇതുള്‍പ്പെടെ അദ്ദേഹത്തെ അലട്ടിയിരുന്ന പല ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഒരിക്കലും  പരിഹാരം ഉണ്ടായിട്ടുമില്ല. പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍, ഇത്തരം ഗൗരവമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍  പതിവായി അലട്ടിയിരുന്ന ഒരു വ്യക്തി എന്നനിലയില്‍, അദ്ദേഹം കൈവരിച്ചിരുന്ന നേട്ടങ്ങള്‍  അതിശയകരമായിരുന്നു. ഉറപ്പേറിയ ആത്മീയബോധ്യങ്ങള്‍ ഉള്ളില്‍ സൂക്ഷിച്ചിരുന്ന അദ്ദേഹം, തന്റെ  പരിപാലകനായ ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്ത് മുന്നേറുകയായിരുന്നു. 
വൈദികപഠനത്തിന്റെ അവസാനഘട്ടത്തില്‍, അനാരോഗ്യം മൂലം അദ്ദേഹത്തെ ഒരു വര്‍ഷത്തെ ചികിത്സയ്ക്കും  വിശ്രമത്തിനുമായി ഭവനത്തിലേയ്ക്ക് അയക്കുകപോലുമുണ്ടായി. തന്മൂലം, ഒരുവര്‍ഷം വൈകിയായിരുന്നു  അദ്ദേഹത്തിന്റെ പൗരോഹിത്യസ്വീകരണം. ആ കാലഘട്ടം തന്റെ ജീവിതത്തില്‍, അല്‍പ്പം വിഷമകരമായിരുന്നു  എന്ന് അദ്ദേഹം ചിലരോട് പങ്കുവച്ചിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാല്‍, അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ചുറ്റുമുള്ളവര്‍ക്ക് എക്കാലവും ആശങ്കകള്‍  ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ തന്റെ ഇത്തരം പരിമിതികള്‍ അദ്ദേഹത്തില്‍ ആശങ്കകളോ,  നിരാശയോ സൃഷ്ടിച്ചിരുന്നില്ല എന്നത് അതിശയകരമാണ്. ആരോഗ്യപരമായ കാര്യങ്ങള്‍ക്കപ്പുറം, ഏവര്‍ക്കും  സുസമ്മതനായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്നത് നിസ്തര്‍ക്കമാണ്. രൂപതാധ്യക്ഷന്‍ അടക്കമുള്ള  മേലധികാരികളും, അധ്യാപകരും സഹപാഠികളും മാത്രമല്ല, ബന്ധുക്കളും സുഹൃത്തുക്കളും പോലും  അദ്ദേഹത്തിന്റെ സ്വഭാവത്തെയും വ്യക്തിത്വത്തെയും ഏറെ മാനിച്ചിരുന്നു. അവധിക്കാലങ്ങളില്‍ നാട്ടിലെത്തിയാല്‍,  മിക്കവാറും എല്ലാ ബന്ധുവീടുകളും അദ്ദേഹം സന്ദര്‍ശിക്കുകയും, വ്യക്തിപരമായിത്തന്നെ പലര്‍ക്കും ഉപദേശങ്ങള്‍  നല്‍കുകയും ചെയ്യുന്നതിനുപോലും പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് സഹോദരന്‍ ഫാ. ഫിലിപ്പ് ഓര്‍മ്മിക്കുന്നു.  ചെറുപ്പകാലത്ത് പോലും ബന്ധുജനങ്ങള്‍ക്കിടയില്‍, അദ്ദേഹത്തിന്റെ നല്ലവാക്കുകള്‍ക്കും ഉപദേശങ്ങള്‍ക്കും ഏറെ  സ്വീകാര്യത ഉണ്ടായിരുന്നു. പില്‍ക്കാലത്തെന്നും അത്തരം പതിവുകള്‍ അദ്ദേഹം നിലനിര്‍ത്തിപ്പോന്നു.  കുടുംബാംഗങ്ങളുടെയും, അവരുടെ പിന്‍തലമുറകളിലെ അംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, തന്നെ  ഏല്‍പ്പിക്കപ്പെട്ട ഇടവകാജനത്തിന്റെയും, മാത്രമല്ല, ദിനംപ്രതി ഉപദേശം തേടി എത്തുമായിരുന്ന നിരവധിയായ  ആള്‍ക്കാരുടെയും കാര്യത്തില്‍ എക്കാലവും അദ്ദേഹം സവിശേഷശ്രദ്ധ പുലര്‍ത്തിപ്പോന്നു.

പൗരോഹിത്യസ്വീകരണത്തിന് ശേഷം...
1955 മാര്‍ച്ച് പതിനാറാംതിയ്യതിയായിരുന്നു ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്റെ പൗരോഹിത്യസ്വീകരണം.  അന്ന് ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പ് ആയിരുന്ന, ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് അദ്ദേഹത്തിന്റെ ശിരസ്സില്‍  അഭിഷേകതൈലം പൂശി കര്‍ത്താവിന്റെ അഭിഷിക്തനാക്കി ഉയര്‍ത്തി. തൊട്ടടുത്തദിവസം, സ്വന്തം  ഇടവകയായിരുന്ന എരുമേലി അസംഷന്‍ പള്ളിയില്‍ നവപൂജാര്‍പ്പണവും നടത്തി. വളരെപ്രത്യേകമായ അനവധി  കാര്യങ്ങള്‍ക്കായി ദൈവം പ്രത്യേകമായി തെരഞ്ഞെടുത്ത ഒരഭിഷിക്തന്‍ അങ്ങനെ ജന്മമെടുത്തു.
അതേവര്‍ഷം മെയ്മാസം മുതല്‍, തുടര്‍ന്നുള്ള മൂന്നുവര്‍ഷക്കാലം ബഹു. അഗസ്റ്റിനച്ചന് ലഭിച്ച നിയോഗം,  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് പള്ളിയിലെ അസിസ്റ്റന്റ് വികാരി സ്ഥാനമായിരുന്നു. അതോടൊപ്പംതന്നെ,  തുടര്‍ന്നുള്ള ഏതാനും കാലം, ചങ്ങനാശ്ശേരി, പാറേല്‍ മൈനര്‍ സെമിനാരിയുടെ വൈസ്‌റെക്ടര്‍ സ്ഥാനവും,  സ്പിരിച്വല്‍ ഫാദര്‍ എന്ന ചുമതലയും അദ്ദേഹത്തിന് അധികമായി നല്‍കപ്പെട്ടു. എക്കാലവും എല്ലാവരിലും  ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന, നന്മയുടെയും സ്‌നേഹത്തിന്റെയും ആള്‍രൂപമായി അറിയപ്പെട്ട,  ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ആ വൈദികനെ, അഭിവന്ദ്യ കാവുകാട്ട് പിതാവും പ്രത്യേകമായി  പരിഗണിക്കുകയും, കൂടുതല്‍ നന്മകള്‍ക്കായി നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇടവകാ  സേവനത്തിനും, സാധാരണജനങ്ങള്‍ക്കിടയിലുള്ള ശുശ്രൂഷകള്‍ക്കും കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ചിരുന്ന ബഹു.  അഗസ്റ്റിന്‍ അച്ചന്, സെമിനാരിയിലെ സേവനകാലം ഏറെയൊന്നും സംതൃപ്തി നല്‍കിയിരുന്നില്ല.
തുടര്‍ന്നുള്ള കാലങ്ങളില്‍, 1961 വരെ, അന്നത്തെ ചങ്ങനാശ്ശേരി അതിരൂപതയിലെ പൊടിമറ്റം, കാരികുളം എന്നീ  രണ്ട് ഇടവകകളില്‍ അദ്ദേഹം വികാരിയായി സേവനം അനുഷ്ഠിച്ചു. അതോടുകൂടി ആ ജീവിതത്തിലെ  സുപ്രധാനമായ ഒരു കാലഘട്ടം സമാപിക്കുകയായിരുന്നു. ജന്മം നല്‍കി വളര്‍ത്തിയെടുക്കുകയും, ഉറച്ച  ജീവിതദര്‍ശനങ്ങള്‍ നല്‍കി മുന്നോട്ട് നയിക്കുകയും ചെയ്ത ഒരു ദേശത്തെ ഇടപെടലുകള്‍ അവസാനിപ്പിച്ച്  പുതിയൊരു നാടിന്റെ ഭാഗമായിത്തീരുവാന്‍ സമയം അടുക്കുകയായിരുന്നു.

തലശ്ശേരി രൂപതയിലേയ്ക്ക്...
ആ കാലങ്ങളില്‍, സീറോ മലബാര്‍ സഭാചരിത്രത്തില്‍ വളരെ നിര്‍ണ്ണായകമായ ചില സംഭവവികാസങ്ങള്‍  അരങ്ങേറുകയായിരുന്നു. ഏറെ നാളത്തെ സഭാനേതൃത്വത്തിന്റെ ആവശ്യത്തെ മാനിച്ച്, ഭാരതപ്പുഴയ്ക്ക് അപ്പുറം  ആദ്യമായി സുറിയാനി കത്തോലിക്കര്‍ക്ക് തലശ്ശേരി ആസ്ഥാനമായി ഒരു രൂപത അനുവദിക്കപ്പെട്ടു. മൈനര്‍  സെമിനാരി കാലത്ത് ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്റെ ആത്മീയ പിതാവായിരുന്ന സെബാസ്റ്റ്യന്‍  വള്ളോപ്പള്ളി അച്ചനായിരുന്നു തലശ്ശേരി രൂപതയുടെ ആദ്യ മെത്രാന്‍. പഠനകാലം മുതല്‍ താന്‍ സവിശേഷശ്രദ്ധ  പുലര്‍ത്തിയിരുന്ന, പില്‍ക്കാലത്തെന്നും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന, അഗസ്റ്റിന്‍അച്ചനെ തലശ്ശേരി  രൂപതയിലേയ്ക്ക് വള്ളോപ്പള്ളി പിതാവ് ക്ഷണിക്കുകയും, അദ്ദേഹം ആ ക്ഷണം ദൈവഹിതമായിക്കണ്ട്  സ്വീകരിക്കുകയും ചെയ്തു. ശാരീരികമായി ആരോഗ്യം കുറഞ്ഞവനെങ്കിലും, മാനസികമായും, ആത്മീയമായും  ഏറ്റവും കരുത്തനാണ് അദ്ദേഹമെന്ന് വള്ളോപ്പള്ളിപ്പിതാവ് മുമ്പേ തന്നെ തിരിച്ചറിഞ്ഞിരുന്നു.  ദീര്‍ഘവീക്ഷണത്തോടെ, ഒരു വലിയ ജനതയെ പടുത്തുയര്‍ത്തുവാന്‍ ഏറ്റവും അധികം യത്‌നിച്ച അഭിവന്ദ്യ  വള്ളോപ്പള്ളിപ്പിതാവിന്റെ പല തീരുമാനങ്ങളെയും പോലെ തന്നെ ഈ തീരുമാനവും വളരെ  ഉചിതമായിരുന്നുവെന്ന് കാലം തെളിയിച്ചു.
മലബാര്‍ മേഖലയിലേയ്ക്ക് തിരുവിതാംകൂറില്‍നിന്നുള്ള കുടിയേറ്റത്തിന്റെ ചരിത്രം അതിനും പതിറ്റാണ്ടുകള്‍ക്ക്  മുമ്പ് തന്നെ ആരംഭിക്കുന്നതാണ്. എന്നാല്‍, ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം പകുതി ഏറെ പ്രയത്‌നങ്ങളുടെ  കഥകള്‍ പറയുന്നു. പള്ളികള്‍, സ്‌കൂളുകള്‍, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിങ്ങനെ ഏറെ നിര്‍മ്മിതികളും  ഒപ്പം ആത്മീയ ഇടപെടലുകളും ആവശ്യമുണ്ടായിരുന്ന കാലമായിരുന്നു അത്. കുടിയേറ്റപിതാവായിരുന്ന  അഭിവന്ദ്യ വള്ളോപ്പള്ളിപ്പിതാവിന്റെ നേതൃത്വത്തില്‍, ഏറെ വൈദികര്‍ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും  മുന്‍നിരയില്‍ ഉണ്ടായിരുന്നു. 1961 മുതല്‍, ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചനും വളരെ സജീവമായി  രംഗത്തിറങ്ങി. ആദ്യം അദ്ദേഹം സേവനം ചെയ്തത്, കരിക്കോട്ടക്കരി, ചെമ്പേരി, കുളക്കാട് തുടങ്ങിയ കണ്ണൂര്‍  ജില്ലയിലെ വിവിധ ഇടവകകളിലായിരുന്നു. ഈ ഇടവകകളിലെല്ലാം അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയത്  ഭൗതികസൗകര്യങ്ങളുടെ വികസനത്തിനും സ്ഥലം വാങ്ങുന്നതിനും മറ്റുമായിരുന്നു. 
ഈ കാലഘട്ടത്തില്‍ തന്നെ, 1964ഓടുകൂടി, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം മലബാറിലേയ്ക്ക്  കുടിയേറി. മുമ്പ് തന്നെ മലബാറിലെത്തിയ ബഹു. അച്ചന്റെ രണ്ട് ജ്യേഷ്ഠന്മാരെ പിന്തുടര്‍ന്ന് ശേഷിച്ച സഹോദരങ്ങളും,  മാതാപിതാക്കളും എരുമേലിയില്‍ നിന്നും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ എത്തിയതോടെ ബഹു.  അച്ചനും മലബാറുകാരന്‍ ആയി മാറുകയായിരുന്നു.  
തുടര്‍ന്നുള്ള ബഹു അച്ചന്റെ അനുഭവങ്ങളെക്കുറിച്ച് ചില വാക്കുകള്‍ അദ്ദേഹത്തിന്റെ തന്നെ ഒരു കുറിപ്പില്‍ നിന്നും:
'1961ല്‍, തലശ്ശേരി രൂപതയില്‍ ചേര്‍ന്നശേഷം, പതിനഞ്ചു വര്‍ഷത്തേയ്ക്ക് പള്ളിമുറി, സ്‌കൂള്‍ കെട്ടിടങ്ങള്‍, മഠം  എന്നിങ്ങനെ കെട്ടിടം പണി, പറമ്പ് ദേഹണ്ഡം, റോഡ് പണി, ബസ് സര്‍വീസ് എന്നിങ്ങനെ മരാമത്ത്  പണികളായിരുന്നു 'അച്ചന്‍പണിയെ'ക്കാള്‍ കൂടുതലായി ചെയ്തിരുന്നത്. പള്ളികള്‍ സ്വയംപര്യാപ്തമാക്കണമെന്ന  ധാരണയില്‍, രണ്ട് പള്ളികള്‍ക്ക് ഇരുപത്തിമൂന്ന് ഏക്കര്‍ വീതവും റബ്ബര്‍ തെങ്ങ് കശുമാവ് എന്നിവ  വച്ചുപിടിപ്പിച്ചു. ഒരു മഠത്തിന് 8 ഏക്കര്‍ സ്ഥലം ദേഹണ്ഡിച്ച് കെട്ടിടവും പണിത് കൊടുത്തു. അതോടൊപ്പം,  തന്നാണ്ട് കൃഷികൊണ്ട് മാത്രം ജീവിച്ചിരുന്ന ഇടവകക്കാര്‍ക്ക് തെങ്ങും കമുകും കുരുമുളകും വച്ചുപിടിപ്പിക്കാന്‍  സഹായം ചെയ്തുകൊടുത്തു. പിന്നീട് അതെക്കുറിച്ച് സങ്കടപ്പെടേണ്ടിവന്നു. നല്ല ആദായം കിട്ടിത്തുടങ്ങിയപ്പോള്‍,  ഇടവകക്കാര്‍ മദ്യപാനവും(വിദേശമദ്യം), ധൂര്‍ത്തും തുടങ്ങി. പള്ളിക്കാരും മഠംകാരും, ഞാന്‍ ദേഹണ്ഡിച്ച്  കൊടുത്ത സ്ഥലം 'പിടിയാവിലയ്ക്ക്' വിറ്റുകളഞ്ഞു. സങ്കടം തോന്നിയപ്പോള്‍ ബൈബിള്‍ തുറന്നു. ലൂക്കാ 12ല്‍  ഭോഷനായ ധനികന്റെ ഉപമ. 'ഭോഷാ നീ ദേഹണ്ഡിച്ചതെല്ലാം ആരുടെതായി എന്നൊരു ചോദ്യം.'

പെരുവണ്ണാമൂഴിയിലേയ്ക്ക്...
1970ലാണ് ബഹു അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്‍ പെരുവണ്ണാമൂഴി ഫാത്തിമാ മാതാ ദേവാലയത്തിലേയ്ക്ക്  കടന്നെത്തുന്നത്. തലശ്ശേരി രൂപതയിലെ ചില പ്രധാന ഇടവകകളില്‍, സാമ്പത്തിക  ഭൗതിക വികസന  സംബന്ധമായി ഉണ്ടായിരുന്ന വലിയ ഉത്തരവാദിത്തങ്ങളില്‍നിന്നും അല്‍പ്പം മാറിനിന്ന് സ്വച്ഛമായ ഒരു  ഇടവകാന്തരീക്ഷത്തില്‍ കുറച്ചുകാലം കഴിയണമെന്ന ഒരാഗ്രഹം അതിനുപിന്നില്‍ ഉണ്ടായിരുന്നു. കാരണം, 'ഒരു  ചെറിയ ഇടവക ഞാന്‍ ചോദിച്ചു വാങ്ങിയതാണെന്ന്' അദ്ദേഹം ചിലരോട് ആദ്യകാലങ്ങളില്‍ പറഞ്ഞിരുന്നു.  എന്നാല്‍, പെരുവണ്ണാമൂഴി ഇടവക ഒരുപക്ഷെ അദ്ദേഹത്തിന്റെ സങ്കല്‍പ്പം പോലെ ആയിരുന്നില്ല.  മറ്റെങ്ങുമില്ലാത്ത ഒരു പ്രത്യേക അന്തരീക്ഷവും ചരിത്രവുമാണ് ആ നാടിനും ഇടവകയ്ക്കും ഉണ്ടായിരുന്നത്.  പില്‍ക്കാലത്ത് ശക്തമായ ആത്മീയ ബോധ്യങ്ങളോടെ കരിസ്മാറ്റിക് നവീകരണരംഗത്തെ പലര്‍ക്കും  ഗുരുസ്ഥാനീയനായി മാറുവാനുണ്ടായ കാരണങ്ങളില്‍ പ്രധാനപ്പെട്ട ചിലത് പെരുവണ്ണാമൂഴിക്ക്  അവകാശപ്പെട്ടതാണ്. 
1940കളില്‍ തന്നെ, കുറ്റ്യാടി, മരുതോങ്കര, ചക്കിട്ടപ്പാറ തുടങ്ങിയ സ്ഥലങ്ങള്‍ക്കൊപ്പം കുടിയേറ്റക്കാരുടെ ഇഷ്ടപ്പെട്ട  മണ്ണായിരുന്നു പെരുവണ്ണാമൂഴിയുടേതും. അവിടുത്തെ ഭൂപ്രകൃതി ഏറെ വശ്യവും, വിവിധ കാര്‍ഷിക  വിളകള്‍ക്കും, മനുഷ്യ വാസത്തിനും വളരെ യോഗ്യവുമായിരുന്നു. എന്നാല്‍, ഏറെ പ്രതീക്ഷകളോടെ  പെരുവണ്ണാമൂഴിയില്‍ വന്നെത്തിയ ആദ്യ കുടിയേറ്റക്കാര്‍ക്ക് തുടക്കത്തില്‍ തന്നെ ചില ദുരനുഭവങ്ങളെ  നേരിടേണ്ടിവന്നു. 1950നോടടുത്ത്, ആ ദേശത്തെ ചില ഭൂജന്മിമാര്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു തുടക്കം.  അതേത്തുടര്‍ന്ന്, പെരുവണ്ണാമൂഴിയില്‍ ഭൂമി വാങ്ങിയ ഏറെപ്പേര്‍ക്ക് കുടിയിറക്ക് നേരിടേണ്ടിവന്നു. പോലീസ്  കേസുകളും ജയില്‍ വാസവും ആ നാട്ടുകാരുടെ സ്വസ്ഥത കെടുത്തി. കണ്ണീരിനൊപ്പം പ്രാര്‍ത്ഥനകളും മണ്ണില്‍  അലിഞ്ഞുചേര്‍ന്ന ആ നാളുകള്‍ക്ക് ശേഷം പതിയെ നാട് ശാന്തമായപ്പോഴാണ് പെരുവണ്ണാമൂഴിയില്‍ ഡാം  പണിയുവാന്‍ തീരുമാനമാകുന്നത്. 1960കള്‍ ഉടനീളം, ആ കാലത്തെ രാഷ്ട്രീയസാഹചര്യങ്ങള്‍ പോലെതന്നെ  പെരുവണ്ണാമൂഴി നിവാസികളുടെ മനസ്സും ജീവിതവും കലുഷിതമായിരുന്നു. സംസ്ഥാനഭരണം മാറിമറിഞ്ഞുവന്നു.  അതുകൊണ്ട്തന്നെ ഡാമുമായി ബന്ധപ്പെട്ട് ആശങ്കയില്‍ അകപ്പെട്ടവരുടെ പ്രശ്‌നപരിഹാരം വളരെ വൈകി.  ഒരുപക്ഷേ, കേരളത്തില്‍ ആദ്യമായി ഒരു ജനവാസകേന്ദ്രത്തില്‍ പണിയുവാന്‍ നിശ്ചയിക്കപ്പെട്ട ഡാമായിരുന്നു  പെരുവണ്ണാമൂഴിയിലേത്. അതിനാല്‍തന്നെ വ്യക്തമായ നയരേഖകളൊന്നും രൂപീകരിക്കപ്പെട്ടിരുന്നില്ല.  പ്രദേശവാസികളുടെ പ്രതിഷേധങ്ങള്‍ക്കിടെ ഡാം പണിയുന്നതിനാവശ്യമുള്ള സ്ഥലം മാത്രം ഏറ്റെടുത്ത് ഡാം  നിര്‍മ്മാണം ആരംഭിച്ചു. 1967ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നുകഴിഞ്ഞപ്പോള്‍  കുടിയിറക്കപ്പെടുന്നവര്‍ക്കുള്ള പാക്കേജ് അംഗീകരിക്കപ്പെടുകയും, പലരും നഷ്ടപരിഹാരം വാങ്ങി പോകുവാന്‍  തീരുമാനിക്കുകയും ചെയ്തു. 
1970ല്‍ ബഹു. തുരുത്തിമറ്റം അച്ചന്‍ പെരുവണ്ണാമൂഴിയിലേയ്ക്ക് എത്തുമ്പോള്‍, അവിടെ കാണുവാന്‍ കഴിഞ്ഞത്,  സമ്മിശ്രവികാരങ്ങളുടെ വേലിയേറ്റത്തില്‍ പരക്കം പായുന്ന ഒരു ജനതയെയാണ്. ഇടവാകാംഗങ്ങളായിരുന്ന  ഭൂരിഭാഗം പേരും അവിടെനിന്നും പിന്‍വാങ്ങുകയോ, പിന്‍വാങ്ങുവാന്‍ ഒരുങ്ങി നില്‍ക്കുകയോ ചെയ്യുന്ന  സമയം. ഏറെപ്പേര്‍ തങ്ങളുടെ പുതിയ വികാരിയച്ചനെ ആദ്യമായും അവസാനമായും കണ്ടത്  യാത്രപറയുവാനായാണ്. പലതും പടുത്തുയര്‍ത്തുന്നതില്‍ ഏറെ വര്‍ഷങ്ങളായി  ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ബഹു. തുരുത്തിമറ്റം അച്ചനില്‍, ഇത്തരം കാഴ്ചകള്‍ ഏറെ വിചിന്തനങ്ങള്‍ക്ക്  ഇടയാക്കിയിരിക്കണം. തന്റെ കര്‍മ്മത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തിവന്നിരുന്ന ആ നാളുകളില്‍, ഭൗതിക  സമ്പാദ്യങ്ങളുടെ ക്ഷണികതയെക്കുറിച്ച് അദ്ദേഹം കൂടുതല്‍ തീക്ഷ്ണതയോടെ ചിന്തിച്ചു. അനേകവര്‍ഷങ്ങള്‍കൊണ്ട്  എല്ലാം കെട്ടിയുയര്‍ത്തിയ അനേകര്‍, നിസഹായാവസ്ഥയില്‍ എല്ലാമുപേക്ഷിച്ച് കണ്ണീരോടെ വിട്ടുപോകുന്ന കാഴ്ച  തീര്‍ച്ചയായും ഹൃദയഭേദകമായിരുന്നു. 
പെരുവണ്ണാമൂഴി എന്ന ആ പ്രദേശത്തെ കാത്തിരുന്ന അനിഷ്ടസംഭവങ്ങള്‍ അവസാനിക്കുകയായിരുന്നില്ല.  തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍, ഇടവകാ പരിധിയില്‍ ഉണ്ടായിരുന്ന നൂറുകണക്കിന് ഏക്കര്‍ റവന്യൂഭൂമിയില്‍  പുറമേനിന്ന് പല ദേശങ്ങളില്‍നിന്നും, രാഷ്ട്രീയപ്രേരിതമായി കടന്നെത്തിയ കുടുംബങ്ങള്‍ അധിനിവേശം  ആരംഭിച്ചു. തുടക്കത്തില്‍ പോലീസ് അവരെ കുടിയിറക്കിയെങ്കിലും, പിന്നീട് സര്‍ക്കാര്‍ പരീക്ഷിച്ച കൂട്ടുകൃഷി  പദ്ധതി പ്രകാരം, പല നാട്ടുകാരായിരുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കൃഷിയാവശ്യത്തിനായി സ്ഥലം  വിട്ടുനല്‍കുകയും, പിന്നീട് പതിച്ചുനല്‍കുകയും ഉണ്ടായി. ഇത്തരത്തില്‍ വിഭിന്നങ്ങളായ സാഹചര്യങ്ങളിലൂടെ  വ്യത്യസ്ഥദേശക്കാരും, ജാതി/മതങ്ങളില്‍ പെട്ടവരുമായ അനവധി കുടുംബങ്ങള്‍ ആ പ്രദേശത്ത് പുതുതായി  എത്തിച്ചേര്‍ന്നു. താരതമ്യേന കുറഞ്ഞ അംഗങ്ങള്‍ മാത്രമുണ്ടായിരുന്നതും, ഭൂരിഭാഗവും െ്രെകസ്തവര്‍  പാര്‍ത്തിരുന്നതുമായ ആ ദേശത്തിന്റെ സ്വഭാവവും രീതികളും സംസ്‌കാരവും മാറിമറിയുകയായിരുന്നു.  ഇത്തരത്തില്‍ ആ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങള്‍ അവിടെ ഒരു തികഞ്ഞ ആത്മീയ  പിതാവിന്റെ ആവശ്യത്തെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. മുമ്പേതന്നെ ആത്മീയബോധ്യങ്ങളുടെ വേലിയേറ്റത്തില്‍  പഴയ വീക്ഷണങ്ങളില്‍നിന്നും മാറി ചിന്തിച്ചുകൊണ്ടിരുന്ന ബഹു തുരുത്തിമറ്റം അച്ചന്‍, തന്നെ കര്‍ത്താവ്  ഭരമേല്‍പ്പിച്ച അജഗണത്തിന് ആശ്വാസം പകരുവാന്‍ തുനിഞ്ഞിറങ്ങി.


കരിസ്മാറ്റിക് നവീകരണരംഗത്തേയ്ക്ക്...

ആ കാലഘട്ടത്തില്‍, ഒരു കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുക്കാന്‍ ഇടയായതിനെക്കുറിച്ച് അച്ചന്‍ തന്നെ തന്റെ  ഒരു കുറിപ്പില്‍ പറയുന്നു:
'1976 ഫെബ്രുവരിയില്‍ കേരളത്തില്‍ ആദ്യമായി നടന്ന ഒരു കരിസ്മാറ്റിക് ധ്യാനത്തില്‍ കൂടാന്‍ ദൈവം കൃപ  തന്നു. കോഴിക്കോട് െ്രെകസ്റ്റ് ഹാളില്‍, ഫാ. മാത്യു മൂഴിയില്‍ എസ്‌ജെ ഏര്‍പ്പാട് ചെയ്തതാണ്. ബോംബെയില്‍  നിന്നുള്ള ഫാ. ജെയിംസ് ഡിസൂസയായിരുന്നു ധ്യാനഗുരു. അന്ന് എനിക്ക് ആന്തരിക സൗഖ്യവും, ഹൃദയത്തില്‍  വലിയ ഭാരം നീങ്ങിയതുകൊണ്ട് ദൈവരാജ്യം എന്തെന്നും അനുഭവപ്പെട്ടു. ഞങ്ങള്‍ പത്തൊമ്പത് വൈദികരും,  ഇരുപത്തൊന്ന് സിസ്‌റ്റേഴ്‌സും മൂന്ന് അല്‍മേനികളുമാണ് അതില്‍ കൂടിയത്. ആ കൊല്ലം തന്നെ ജൂലൈയില്‍ ഒരു  ധ്യാനം കൂടി നടന്നു. അതില്‍ പങ്കെടുത്ത 90 പേരില്‍, 45 പേരെയും ഞാന്‍ സംഘടിപ്പിച്ചതാണ്. എനിക്ക് കിട്ടിയ  നല്ല അനുഭവം അവര്‍ക്കും ഉണ്ടാകണമെന്ന ആഗ്രഹം കൊണ്ട് മാത്രം. പിന്നീട് എല്ലാ വൈദികര്‍ക്കും ഈ  അനുഭവം കിട്ടണമെന്ന് കരുതി, നേരത്തെ ധ്യാനം കൂടിയ ഫാ. നായ്ക്കംപറമ്പില്‍, ഫാ. പാലാട്ടി, ഫാ. മനക്കില്‍,  ഫാ. പള്ളിവാതുക്കല്‍ എന്നിവര്‍ സംഘടിപ്പിച്ച വൈദികര്‍ക്കുവേണ്ടിയുള്ള ധ്യാനങ്ങളില്‍ എന്റെ അനുഭവം  പങ്കുവയ്ക്കുവാനും, ആന്തരികസൗഖ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും ഞാനും പോയിരുന്നു. പിന്നീട് സേവനം  ചെയ്ത ഇടവകകളില്‍ മരാമത്തെല്ലാം കൈക്കാരന്മാരെ ഏല്‍പ്പിച്ച്, ഞാന്‍ നിര്‍ദ്ദേശം കൊടുക്കുക മാത്രമാക്കി.  കൂടുതല്‍ സമയം ദൈവരാജ്യശുശ്രൂഷയ്ക്ക്, പ്രത്യേകിച്ച് കൗണ്‍സിലിംഗിന് സഹായിച്ചു.'

1976ല്‍ കരിസ്മാറ്റിക് ധ്യാനത്തില്‍ സംബന്ധിക്കുന്നതിനും ചില വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ, തനിക്ക് ലഭിച്ച  ബോധ്യങ്ങളുടെ വെളിച്ചത്തില്‍, ഇടവകാജനങ്ങളെ പ്രാര്‍ത്ഥനയില്‍ ഒരുമിപ്പിക്കുവാനും, വചനസന്ദേശങ്ങളിലൂടെ  ശക്തിപ്പെടുത്തുവാനും അച്ചന്‍ സമയം കണ്ടെത്തിയിരുന്നു. ഏറെക്കുറെ, കരിസ്മാറ്റിക് കൂട്ടായ്മകളുടെ  രീതിയില്‍ത്തന്നെ, ആഴ്ചയിലൊരിക്കല്‍ ഇടവകാജനങ്ങളെ ദേവാലയത്തില്‍ അദ്ദേഹം ഒരുമിച്ചുകൂട്ടിയിരുന്നു.  പുതിയ രീതികളും, പ്രാര്‍ത്ഥനയിലുള്ള ആഴപ്പെടലും ഏറെപ്പേര്‍ക്ക് ആശ്വാസമായിത്തീര്‍ന്നിരുന്നു. 
തുടര്‍ന്നുള്ള കാലയളവില്‍, ആഗോളെ്രെകസ്തവര്‍ക്ക് പോലും മാതൃകയാകത്തക്കവിധത്തില്‍, ഒരു വലിയ  സമൂഹത്തെ വിശ്വാസത്തിലും, വരങ്ങളിലും ആഴപ്പെടുത്തുന്നതിനായുള്ള ദൈവിക ദൗത്യത്തിന് അനുസൃതമായി,  വളരെ മുമ്പ് തന്നെ ദൈവം അദ്ദേഹത്തെ ഒരുക്കുകയായിരുന്നു. 1976ല്‍ നടന്ന കരിസ്മാറ്റിക് ധ്യാനങ്ങളില്‍  പങ്കെടുത്ത അനേകം വൈദികര്‍ക്കും സന്യസ്തര്‍ക്കുമിടയില്‍ ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്റെ  ബോധ്യങ്ങള്‍ കൂടുതല്‍ ഉയര്‍ന്നുനിന്നു. പിന്നീട് വ്യക്തിപരമായിത്തന്നെ അനേകരെ കരിസ്മാറ്റിക് ധ്യാനങ്ങളില്‍  പങ്കെടുപ്പിക്കുവാന്‍ അദ്ദേഹം പ്രത്യേകം പരിശ്രമിച്ചിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന  മതാധ്യാപകരും സന്യാസിനികളുമെല്ലാം ഇത്തരത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ധ്യാനത്തില്‍  സംബന്ധിച്ചിരുന്നവരാണ്.
ഏറെ ശ്രദ്ധേയമായ മറ്റൊന്നുകൂടിയുണ്ട്. ബഹു. തുരുത്തിമറ്റം അച്ചന്‍, താന്‍ ധ്യാനത്തില്‍ സംബന്ധിച്ച്, ഒരുവര്‍ഷം  തികയുന്നതിന് മുമ്പ് തന്നെ, ഇടവകയിലെ എല്ലാ മുതിര്‍ന്നവര്‍ക്കുമായി പെരുവണ്ണാമൂഴി ഇടവകാദേവാലയത്തില്‍  വച്ചുതന്നെ ആറുബാച്ചുകളിലായി ധ്യാനം നടത്തുകയുണ്ടായി. ഒരുപക്ഷേ, കേരളത്തിലെ തന്നെ ആദ്യത്തെ  കരിസ്മാറ്റിക് ഇടവകാധ്യാനത്തില്‍ അച്ചനെ സഹായിക്കുവാന്‍ ഫാ. ഫ്‌ളോറിന്‍ എന്ന ഒരു സിഎംഐ വൈദികന്‍  കൂടിയുണ്ടായിരുന്നു. പില്‍ക്കാലത്ത്, ഫ്‌ളോറിന്‍ അച്ചനുമായി സഹകരിച്ചുകൊണ്ട് ചില ഇടവകകളില്‍  തുരുത്തിമറ്റം അച്ചന്‍ ധ്യാനം നടത്തുകയും ഉണ്ടായി. 
തുടര്‍ന്നുള്ള കാലങ്ങളില്‍, തന്നെ ഏല്‍പ്പിച്ചിരുന്ന ഇടവകാജനത്തിന് ആശ്വാസം പകരുന്നതിന് പുറമേ, അനേകരെ  നവീകരണമുന്നേറ്റത്തിലേയ്ക്ക് കൈപിടിച്ച് നയിക്കുകയും, ജീവിതത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി വഴി  നടത്തുകയും ചെയ്തു. അനേകം വൈദികര്‍ക്ക് പോലും വഴിവിളക്കായി തീര്‍ന്ന അദ്ദേഹത്തെക്കുറിച്ചുള്ള  ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന അനേക പ്രമുഖര്‍ ഉണ്ട്. പ്രശസ്ത വചനപ്രഘോഷകനായ ബഹു. മാത്യു  നായ്ക്കംപറമ്പിലച്ചന്‍, തന്റെ ആദ്ധ്യാത്മിക ഗുരുവും കുമ്പസാരക്കാരനുമായാണ് തുരുത്തിമറ്റം അച്ചനെ  പരിചയപ്പെടുത്തുന്നത്. കേരള സര്‍വീസ് ടീം രൂപീകരിക്കപ്പെട്ട കാലം മുതല്‍, സജീവസാന്നിധ്യവും  മാറ്റിനിര്‍ത്താനാവാത്ത ഗുരുതുല്യവ്യക്തിത്വവുംആയിരുന്നു അദ്ദേഹമെന്ന്, കെ എസ് റ്റി യുടെ മുന്‍ ചെയര്‍മാന്‍,  ബഹു. ഫാ. അബ്രഹാം പള്ളിവാതുക്കല്‍ പറയുന്നു. ഒരിക്കലും ഒരു അധികാരസ്ഥാനത്തേയ്‌ക്കോ നേതൃത്വ  പദവിയിലേയ്‌ക്കോ കടന്നുവരുവാന്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ലെങ്കിലും ബഹു. തുരുത്തിമറ്റം അച്ചന്‍,  ആദ്യകാലങ്ങളില്‍ കെ എസ് റ്റി യുടെ വൈസ്‌ചെയര്‍മാനും, ഏറെക്കാലം നാഷണല്‍ അഡൈ്വസറി ബോര്‍ഡ്  മെമ്പറും ആയിരുന്നു. 1985 മെയ് മാസം 30 മുതലുള്ള ഏതാനും മാസങ്ങള്‍ അദ്ദേഹം ഏറണാകുളം  എമ്മാവൂസില്‍ താമസിച്ച് ശുശ്രൂഷ ചെയ്തിരുന്നു. 


കൗണ്‍സിലിംഗ് രംഗത്തെ അതുല്യപ്രതിഭ.
1976ല്‍ കരിസ്മാറ്റിക് രംഗത്തേക്ക് സജീവമായി പ്രവേശിച്ച ബഹു. തുരുത്തിമറ്റം അച്ചന്‍, തന്റെ  പ്രവര്‍ത്തനങ്ങളുടെ ശൈലിയും, സ്വഭാവവും പൂര്‍ണ്ണമായും പരിഷ്‌കരിക്കുകയായിരുന്നു. പരിശുദ്ധാത്മാവിന്റെ  വരങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങളും ഒപ്പം വിവേചന വരവും സ്വന്തമാക്കിയ അദ്ദേഹം,  അനേകായിരങ്ങള്‍ക്ക് വഴികാട്ടിയായിത്തീര്‍ന്നു. തുടര്‍ന്നുള്ളകാലങ്ങളില്‍, 1983ല്‍ അദ്ദേഹം പെരുവണ്ണാമൂഴിയില്‍  നിന്നും സ്ഥലം മാറി പോകുന്നത് വരെയും, എല്ലാദിവസവും കേരളത്തിലും പുറത്തുമുള്ള അനേകര്‍  അദ്ദേഹത്തിന്റെ പക്കല്‍ കൗണ്‍സിലിംഗിനായി എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകളിലും,  ഉപദേശങ്ങളിലുംനിന്ന് അവര്‍ക്ക് ലഭിച്ചിരുന്ന ആശ്വാസം വര്‍ണ്ണനാതീതമാണ്. ഒരുപക്ഷേ പരിശുദ്ധാത്മാവിന്റെ  വരങ്ങള്‍ ഉപയോഗിച്ച് കൌണ്‍സിലിംഗ് ശുശ്രൂഷ ആദ്യമായി തുടങ്ങിവച്ചത് ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം  അച്ചന്‍ ആയിരിക്കണം. മദ്യപാനം പോലുള്ള ദുശീലങ്ങളില്‍ അടിപ്പെട്ടവരും, മാനസിക അസ്വാസ്ഥ്യം മൂലം  ബുധിമുട്ടുന്നവരും ധാരാളമായി അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ബഹു. തുരുത്തിമറ്റം അച്ചന്‍ പെരുവണ്ണാമൂഴിയില്‍ സ്ഥാനം ഏറ്റെടുത്തതിന്റെ അടുത്ത നാളുകളില്‍ തന്നെ, MSMI  സന്യാസിനീ സമൂഹം അവിടെ മഠം സ്ഥാപിക്കുകയും, വലിയ താമസമില്ലാതെ അവിടെ അംഗവും,  ഹോമിയോപ്പതി ചികിത്സകയുമായിരുന്ന ഡോ. സിസ്റ്റര്‍ ജൈല്‍സ് ഒരു ക്ലിനിക് അവിടെ ആരംഭിക്കുകയും  ഉണ്ടായി. അക്കാലത്ത് അച്ചനുമായുള്ള ഒരു സംഭാഷണമദ്ധ്യേ, ഹോമിയോപ്പതി ചികില്‍സയുടെ  ഫലസിദ്ധിയെക്കുറിച്ചും, മാനസിക രോഗങ്ങള്‍ക്കും, അടിമത്തങ്ങള്‍ക്കും ഹോമിയോപ്പതിയിലുള്ള ഫലപ്രദമായ  മരുന്നുകളെക്കുറിച്ചും സി. ജൈല്‍സ് പരാമര്‍ശിക്കുകയുണ്ടായി. ആ ആശയം മനസ്സില്‍ സൂക്ഷിച്ച ബഹു.  തുരുത്തിമറ്റം അച്ചന്‍, തന്റെ ശ്രദ്ധയില്‍ പെടുന്ന അനേകരെ ചികില്‍സയ്ക്കായി  ക്ലിനിക്കിലേയ്ക്ക്അയയ്ക്കുമായിരുന്നു. 
തുടര്‍ന്ന് കരിസ്മാറ്റിക് അനുഭവത്തിനും, കൗണ്‍സിലിംഗ് ശുശ്രൂഷ ആരംഭിച്ചതിനും ശേഷം, തന്റെ പക്കല്‍  എത്തുന്നവരില്‍ ചികില്‍സ ആവശ്യമുള്ള അനേകരെ പ്രത്യേകം തിരിച്ചറിഞ്ഞ് അവരെയെല്ലാം, സി. ജൈല്‍സിന്റെ  ചികില്‍സയ്ക്കായി പറഞ്ഞയക്കുമായിരുന്നു. പ്രതിദിനം അനേകര്‍ ഇത്തരത്തില്‍ അച്ചന്റെ കുറിപ്പുമായി തന്റെ  പക്കല്‍ എത്താറുണ്ടായിരുന്നുവെന്ന് സി. ജൈല്‍സ് ഓര്‍മ്മിക്കുന്നു. സി. ജൈല്‍സിനെ അടക്കം പെരുവണ്ണാമൂഴി  കോണ്‍വെന്റിലെ എല്ലാ സന്യാസിനികളെയും പലപ്പോഴായി അച്ചന്‍ ധ്യാനത്തിന് അയച്ചിരുന്നു. അത്തരം  ധ്യാനങ്ങളില്‍ നിന്ന് പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകവും രോഗശാന്തിവരവും ലഭിച്ച സി. ജൈല്‍സ്,  തുടര്‍ന്ന് തനിക്ക് ലഭിച്ച വരങ്ങളുടെ ശക്തിയാല്‍ ചികില്‍സാരംഗത്ത് കൂടുതല്‍ ഫലപ്രദമായി മുന്നേറി. ആ  കാലങ്ങളില്‍, ബഹു. തുരുത്തിമറ്റം അച്ചന്റെയും സിസ്റ്റര്‍ ജൈല്‍സിന്റെയും സംയുക്തമായ 'രോഗശാന്തി ശുശ്രൂഷ'  അവിടെ പ്രശസ്തമായിരുന്നു. കൗണ്‍സിലിംഗിനും തുടര്‍ന്ന് ചികിത്സയ്ക്കുമായി അവിടെ എത്തിയിരുന്ന  സകലര്‍ക്കും പങ്കുവയ്ക്കുവാനുള്ളത് വലിയ ദൈവിക ഇടപെടലിന്റെ അനുഭവങ്ങളാണ്.


മുന്‍കോപത്തെ സ്‌നേഹംകൊണ്ട് കീഴടക്കിയവന്‍
ചിലരെങ്കിലും ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്റെ വ്യക്തിത്വത്തില്‍ ഒരു കളങ്കമായി കണ്ടിരുന്ന ഒരേയൊരുകാര്യം  അദ്ദേഹത്തിന്റെ മുന്‍കോപമായിരുന്നു. സ്‌നേഹം നിറഞ്ഞ ആ വ്യക്തിത്വത്തിന്റെ പുറം കവചം മാത്രമായിരുന്നു  അതെങ്കിലും, അത്തരമൊരു കുറവിനെ അദ്ദേഹം തന്നെയും ഏറെ പശ്ചാത്താപത്തോടെ വീക്ഷിച്ചിരുന്നു.  'ചെറുപ്പകാലത്ത് ഉണ്ടായിട്ടുള്ള, ഇനിയും സുഖപ്പെടാത്ത ചില ആന്തരിക മുറിവുകള്‍ തന്നില്‍ ഇനിയും  അവശേഷിക്കുന്നതിനാലാണ് ഇത്തരമൊരു കുറവ് തന്നില്‍ നിലനില്‍ക്കുന്ന' തെന്ന് അദ്ദേഹം തനിക്ക് അടുപ്പമുള്ള  ചിലരോട് പങ്കുവയ്ക്കുകയുണ്ടായിട്ടുണ്ട്.
ആദ്യത്തെ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തതിന് ശേഷം തിരിച്ചെത്തിയ അദ്ദേഹം, തന്റെ കോപം മൂലം  വേദനയുണ്ടായിട്ടുള്ള പലരെയും തെരഞ്ഞുപിടിച്ച് മാപ്പപേക്ഷിക്കുകയുണ്ടായി. തന്നില്‍ കുടികൊണ്ടിരുന്ന ഒരു  ചെറിയ കളങ്കത്തെക്കുറിച്ച് വ്യക്തമായുള്ള ബോധ്യം പരിശുദ്ധാത്മാവ് അദ്ദേഹത്തിന് നല്‍കുക വഴിയായി, ഒരു  വലിയ സത്യം അദ്ദേഹം പഠിക്കുകയായിരുന്നു. പൂര്‍ണ്ണമായ ക്ഷമ നല്‍കുന്ന സത്ഫലങ്ങളെക്കുറിച്ചുള്ള അറിവ്  അതുമൂലം അദ്ദേഹത്തിന് ലഭിച്ചു. തന്റെ മുന്നിലെത്തുന്ന അനേകരുടെ ഉള്ളില്‍ കുടികൊള്ളുന്ന  അടിസ്ഥാനപ്രശ്‌നം, ക്ഷമിക്കുവാന്‍ കഴിയാത്തതാണ് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, നിരുപാധികം ക്ഷമിക്കുവാന്‍  അവരെ പ്രേരിപ്പിച്ചു. ചിലപ്പോഴൊക്കെ, ക്ഷമിക്കുവാന്‍ കഴിയാതെ തനിക്കുമുന്നില്‍ എത്തുന്നവരുടെ പാദങ്ങളില്‍  അദ്ദേഹം തന്നെ വീണ് അവരോടു തെറ്റ് ചെയ്തവര്‍ക്കുവേണ്ടി മാപ്പ് ചോദിച്ച്, ക്ഷമിക്കുവാന്‍ കഴിയുന്ന  അവസ്ഥയിലേയ്ക്ക് അവരെ എത്തിച്ചു. 
ഒരിക്കല്‍ ഒരു പെസഹാദിനത്തില്‍, തിരുക്കര്‍മ്മത്തിനിടെ പ്രത്യേകമായൊരു ചടങ്ങ് തന്നെ അദ്ദേഹം  പെരുവണ്ണാമൂഴി ഇടവക ദേവാലയത്തില്‍ നടത്തുകയുണ്ടായി. അന്ന് പള്ളിയില്‍ സന്നിഹിതരായിരുന്ന  സകലരുടെയും പാദം ചുംബിച്ച് അദ്ദേഹം അവരോടു ക്ഷമായാചനം നടത്തി. പക്ഷെ, അത് അദ്ദേഹത്തിന് വേണ്ടി  ആയിരുന്നില്ല, മറിച്ച് അവര്‍ ഓരോരുത്തരുടെയും ആത്മരക്ഷയ്ക്ക് വേണ്ടിയും, വലിയൊരു ആത്മീയപാഠം  അവരെ അഭ്യസിപ്പിക്കുന്നതിനുവേണ്ടിയും ആയിരുന്നു എന്ന് ചില ഗ്രഹിച്ചു.
ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്റെ മുന്‍കോപത്തെക്കുറിച്ച് ചിലര്‍ പറയുന്നെങ്കിലും, അദ്ദേഹം തന്നെ  വിലയിരുത്തിയതുപോലെ അത് പലപ്പോഴും ദോഷകരമായിരുന്നില്ല എന്ന് അവര്‍ ഓര്‍മ്മിക്കുന്നു. ഏറെപ്പേരെ  മാനസാന്തരാനുഭവത്തിലേയ്ക്ക് നയിക്കുന്നതിനും, ദൂരവ്യാപകമായ സത്ഫലങ്ങള്‍ ഉളവാക്കുന്നതിനും അച്ചന്റെ  കോപത്തിന് പലപ്പോഴും കഴിഞ്ഞിരുന്നു. അതുപോലെതന്നെ അദ്ദേഹത്തിന്റെ കോപം  നീണ്ടുനില്‍ക്കുന്നതായിരുന്നില്ല എന്ന് ഏവരും ഓര്‍മ്മിക്കുന്നു. പെട്ടെന്നുള്ള കോപം അതിനേക്കാള്‍ വേഗത്തില്‍  സ്‌നേഹപ്രകടനത്തിന് വഴിമാറിയിരുന്നു. ആദ്യകാലത്ത് പ്രമുഖ വചനപ്രഘോഷകനായ ജോര്‍ജ്ജ് ഗ്ലോറിയയ്ക്ക്  ഉണ്ടായ ഒരനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നതും ഇപ്രകാരമാണ്. ജീവിതത്തില്‍ ആകെ തകര്‍ന്നവനായി  ആത്മഹത്യ മാത്രം മുന്നില്‍ കണ്ട് ദിവസങ്ങള്‍ തള്ളി നീക്കവേ ആരോ പറഞ്ഞു കേട്ടാണ് അദ്ദേഹം തുരുത്തിമറ്റം  അച്ചന്റെ അടുത്തെത്തുന്നത്. ഒരുപാട് പേര്‍ കാണാന്‍ കാത്തുനിക്കുന്നതിനിടെ മുമ്പേ അറിയിക്കാതെ വന്ന ഒരു  ചെറുപ്പക്കാരന്‍ നില്‍ക്കുന്നത് കണ്ട അച്ചന്‍ അദ്ദേഹത്തോടെ കോപിഷ്ടനായി പെരുമാറി. തകര്‍ന്നു  നില്‍ക്കുകയായിരുന്ന ജോര്‍ജ്ജ് ഗ്ലോറിയ പെട്ടെന്ന് പൊട്ടിക്കരഞ്ഞപ്പോള്‍, അച്ചന്‍ വേഗം ചെന്ന് കെട്ടിപ്പിടിച്ച്  ആശ്വസിപ്പിക്കുകയും ഒപ്പം വിളിച്ചുകൊണ്ടുപോയി ഭക്ഷണം നല്‍കുകയും ചെയ്തു. പില്‍ക്കാലത്തെന്നും തന്റെ  ആത്മീയ ഉപദേഷ്ടാവ് ബഹു തുരുത്തിമറ്റം അച്ചനായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.
1983 വരെയുള്ള കാലയളവില്‍ സുദീര്‍ഘമായ പതിനഞ്ചു വര്‍ഷക്കാലം പെരുവണ്ണാമൂഴിയില്‍ സേവനം ചെയ്ത ബഹു. തുരുത്തിമറ്റം അച്ചന്‍, തുടര്‍ന്ന് നെല്ലിക്കാംപൊയില്‍ ഇടവകയിലേയ്ക്കാണ് സ്ഥലം മാറി പോയത്. പെരുവണ്ണാമൂഴിയിലെ ശൈലികളുടെ തുടര്‍ച്ചയായിരുന്നു അവിടെയും. കരിസ്മാറ്റിക് നവീകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട്, ഏറെപ്പേരെ കൈപിടിച്ച് നയിക്കുവാന്‍ അവിടെയും അദ്ദേഹത്തിന് സാധിച്ചു. തുടര്‍ന്ന് എറണാകുളം എമ്മാവൂസില്‍ അല്‍പ്പകാലം സേവനം ചെയ്ത് വരവെയാണ്, തലശ്ശേരി രൂപതയില്‍നിന്നും, വേര്‍പിരിഞ്ഞ് താമരശ്ശേരി രൂപത രൂപംകൊള്ളുന്നത്. ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്റെ സമപ്രായക്കാരനും, സഹ സെമിനാരി വിദ്യാര്‍ത്ഥിയുമായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിപ്പിതാവായിരുന്നു ആദ്യ മെത്രാന്‍. പുതിയ രൂപതയുടെ പ്രഥമ വികാരി ജനറാള്‍ ആയി നിയോഗിക്കപ്പെട്ടത് ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചനായിരുന്നു. അദ്ദേഹത്തിന്റെ ആ കാലത്തെ ശുശ്രൂഷാമേഖലകളുടെ പ്രത്യേകതകളും, അദ്ദേഹത്തിന്റെ സവിശേഷമായ താല്‍പ്പര്യങ്ങളും അനുസരിച്ച് പുതിയ പദവി അദ്ദേഹത്തിന് തീരെയും യോജിച്ചതായിരുന്നില്ല എങ്കിലും, അധികാരികളോടുള്ള വിധേയത്വത്തെ പ്രതി, രണ്ടു വര്‍ഷത്തോളം അദ്ദേഹം ആ സ്ഥാനത്ത് തുടരുകയുണ്ടായി. ആ കാലയളവിലും, ആവുംവിധം നവീകരണരംഗത്ത് അദ്ദേഹം സജീവമായിരുന്നു.
പിന്നീട് കൂരാച്ചുണ്ട് ഇടവകയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.നവീകരണമുന്നേറ്റത്തിന് അദ്ദേഹം അടിസ്ഥാനമിട്ട പെരുവണ്ണാമൂഴിയുടെ സമീപപ്രദേശമായിരുന്നതിനാലും, മുമ്പ് തന്നെ കൂരാച്ചുണ്ട് പ്രദേശത്തുള്ള ചിലരുമായി അദ്ദേഹത്തിന് ആത്മീയമായ അടുപ്പം ഉണ്ടായിരുന്നതിനാലും, നവീകരണരംഗത്തേയ്ക്കുള്ള ഒരു ശക്തമായ തിരിച്ചുവരവിന് അവിടെ കളമൊരുങ്ങി. അച്ചന്റെ നേതൃത്വത്തില്‍, ഒരു ശക്തമായ പ്രാര്‍ത്ഥനാകൂട്ടായ്മ അവിടെയുണ്ടായിരുന്നു. ആ കാലത്ത് തന്നെ നവീകരണരംഗത്ത് പ്രശസ്തനായിരുന്ന കാപ്പില്‍ ജോസ് തുടങ്ങിയ അല്‍മായപ്രമുഖരെ വളര്‍ത്തിയെടുക്കുവാനും, സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമാകുന്ന രീതിയില്‍ മുന്നോട്ട് നയിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞത് കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിന് വലിയ ഊര്‍ജ്ജം പകര്‍ന്നു.
എം എസ് എം ഐ സഭയുടെ സ്ഥാപകനും, വചനപ്രഘോഷകനുമായിരുന്ന ഏറെ ദീര്‍ഘവീക്ഷണത്തോടുകൂടിയ വൈദിക ശ്രേഷ്ഠന്‍ മോണ്‍. സി ജെ വര്‍ക്കിയച്ചനുമായി, ബഹു. തുരുത്തിമറ്റം അച്ചന്‍ തീക്ഷ്ണമായ അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. ആവര്‍തമ്മില്‍, വളരെ സവിശേഷമായ ഒരു ആത്മീയ ബന്ധം ഉണ്ടായിരുന്നതായി ഇരുവരുമായും അടുപ്പമുള്ള അനേകര്‍ സാക്ഷ്യപ്പെടുത്തുന്നു. 1983ല്‍ പെരുവണ്ണാമൂഴി ഇടവകയില്‍നിന്നും സ്ഥലം മാറിയ തുരുത്തിമറ്റം അച്ചന് ശക്തനായ ഒരു പകരക്കാരനായി മാറിയതും, അദ്ദേഹത്തെ ആത്മീയഗുരുവായി കണ്ടിരുന്ന അനേകര്‍ക്ക് അത്താണിയായി മാറിയതും പിന്നീട് ദീര്‍ഘകാലം കുളത്തുവയലില്‍ ഉണ്ടായിരുന്ന വര്‍ക്കിയച്ചന്‍ ആയിരുന്നു. മുന്‍ഗാമിയായിരുന്ന തുരുത്തിമറ്റം അച്ചന്റെ പാത പിന്തുടര്‍ന്ന്, കരിസ്മാറ്റിക് നവീകരണരംഗത്ത് സജീവസാന്നിധ്യമായി രംഗപ്രവേശം ചെയ്ത വര്‍ക്കിയച്ചന്‍, കുളത്തുവയലില്‍ അദ്ദേഹം തന്നെ സ്ഥാപിച്ചിരുന്ന ഒരു പാരലല്‍ കോളേജ് നിര്‍ത്തലാക്കി, അവിടെ നിര്‍മ്മല റിട്രീറ്റ് സെന്റര്‍ എന്ന, പ്രശസ്തമായ ധ്യാനകേന്ദ്രം സ്ഥാപിക്കുകയുണ്ടായി. പില്‍ക്കാലങ്ങളില്‍ അവിടെ ശുശ്രൂഷകള്‍ക്ക് സഹായിക്കുവാന്‍ തുരുത്തിമറ്റം അച്ചന്‍ എത്തിയിരുന്നു.   
ബഹു. തുരുത്തിമറ്റം അച്ചന്റെ ജീവിതത്തില്‍ തിരിച്ചറിയാനാവുന്ന മറ്റൊരു സവിശേഷത, അദ്ദേഹം വ്യക്തിബന്ധങ്ങള്‍ക്ക് കൊടുത്തിരുന്ന പ്രാധാന്യമായിരുന്നു. ചേര്‍ന്നുനില്‍ക്കുന്ന ഓരോരുത്തര്‍ക്കും വളരെ പ്രത്യേകമായി പരിഗണന നല്‍കിയിരുന്ന, അടുപ്പവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്ന അദ്ദേഹത്തെ സകലരും തീക്ഷണതയോടെ സ്‌നേഹിച്ചിരുന്നു. കുടുംബാംഗങ്ങള്‍ ഏവരോടും, സുഹൃത്തുക്കളോടും, ആത്മീയശിഷ്യരോടും ഏറ്റവും ആത്മാര്‍ത്ഥതയോടെ അദ്ദേഹം അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. കുടുംബത്തിലെ ഇളം തലമുറയില്‍, അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ നടന്ന വിവാഹങ്ങളും മറ്റ് ചടങ്ങുകളുമെല്ലാം നടത്തിക്കൊടുക്കുവാന്‍ ഏതുതിരക്കിനിടയിലും നിന്ന് അദ്ദേഹം ഓടിയെത്തിയിരുന്നു. മാത്രമല്ല, കുടുംബത്തില്‍ ആ കാലഘട്ടത്തിനിടയില്‍ നടന്ന ഏതാണ്ട് എല്ലാ വിവാഹങ്ങളും തന്നെ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാപൂര്‍വ്വമുള്ള വിവേചനത്തോട് കൂടിയതായിരുന്നു. ഒരു വൈദികന്‍ തന്റെ ഭവനത്തില്‍ എത്രമാത്രം അനുഗ്രഹങ്ങള്‍ക്ക് കാരണമായി മാറുന്നുവന്നതിന് അദ്ദേഹത്തിന്റെ കുടുംബം ഒരു മാതൃകയാണ്.
ജീവിതകാലമത്രയും ഏറെ രോഗങ്ങളുടെ ഭാരം ആരെയുമറിയിക്കാതെ അദ്ദേഹം ചുമന്നിരുന്നുവെങ്കിലും, ഇടയ്‌ക്കൊക്കെ, പലവിധ രോഗാധിക്യം മൂലം ആശുപത്രികളില്‍ പ്രവേശിക്കപ്പെടുക പതിവായിരുന്നു. രോഗാധിക്യം മൂലം 1999 മെയ്മാസം മുതല്‍ അദ്ദേഹം വിശ്രമജീവിതത്തില്‍ പ്രവേശിച്ചു. തുടര്‍ന്നുള്ള അഞ്ചു വര്‍ഷക്കാലം കൂടുതലായും പ്രാര്‍ത്ഥനയ്ക്കായാണ് അദ്ദേഹം സമയം ചെലവഴിച്ചത്. 2005 ജൂലൈ മാസം അവസാനത്തോടെ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം, ആഗസ്റ്റ് ഇരുപത്തിരണ്ടാം തിയ്യതി ഈ ലോകത്തിലെ ശുശ്രൂഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റം എന്ന പ്രവാചകശബ്ദം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുഴങ്ങിയത് വരും യുഗങ്ങള്‍ക്ക് വേണ്ടി കൂടിയാണ്. ഈ ലോകത്തിനുമേല്‍ ഇനിയും സംഭവിക്കാനിരിക്കുന്ന മഹത്തായ ദൈവിക ഇടപെടലിന്റെ കാഹളധ്വനിയായിരുന്നു അദ്ദേഹം. ആ ശബ്ദത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, ഈ ലോകത്തിലെങ്ങും വചനം പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പെരുവണ്ണാമൂഴി എന്ന ദേശത്തെ പോലും, തന്റെ പ്രാര്‍ത്ഥനയും പ്രഘോഷണവും കൊണ്ട് ദൈവസന്നിധിയില്‍ എത്തിച്ച ആ വന്ദ്യവൈദികന്റെ പ്രയത്‌നങ്ങളുടെ തുടര്‍ച്ചയാണ് ഒരുപക്ഷെ, ഇന്ന് ലോകമെമ്പാടും വചനധ്വനി മുഴക്കുന്ന ശാലോം എന്ന പ്രസ്ഥാനം പോലും. പരിശുദ്ധാത്മാവിന്റെ പ്രത്യേക വരദാനങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയ ഈ പുണ്യാത്മാവിന്റെ പാത പിന്തുടര്‍ന്ന്, ദൈവരാജ്യത്തിനായി അധ്വാനിക്കുവാന്‍ ഇനിയും അനേകം പോരാളികള്‍ ജന്മമെടുക്കുവാനായി നമുക്ക് ആഗ്രഹിക്കാം പ്രാര്‍ത്ഥിക്കാം...    


Friday, June 12, 2015

പാദുവായിലെ വിശുദ്ധ അന്തോണീസ്‌, സ്വര്‍ഗ്ഗീയ ജ്ഞാനത്തിന്റെ വിശുദ്ധന്‍...

1222 സെപ്റ്റംബര്‍ എട്ടാം തിയ്യതി, പരിശുദ്ധ കന്യകാമാതാവിന്റെ ജനനത്തിരുന്നാളായ ആ ദിനത്തിന് മറ്റൊരു സവിശേഷതകൂടിയുണ്ടായിരുന്നു. ഇറ്റലിയിലെ ഫോര്‍ലികത്തീഡ്രലില്‍ വച്ച്, ഫ്രാന്‍സിസ്കന്‍ സഭയിലെയും,
ഡൊമിനിക്കന്‍ സഭയിലെയും ഏതാനും വൈടികാര്‍ത്ഥികള്‍ അന്ന് അഭിഷിക്തരാവുകയാണ്. ഏറെ ഭക്തിനിര്‍ഭരവും, ആഘോഷപൂര്‍വ്വകവുമായ അന്തരീക്ഷം. ഫ്രാന്‍സിസ്കന്‍ സഭയുടെ റൊമാനോപ്രോവിന്‍സിന്റെ സുപ്പീരിയര്‍ ഗ്രേഷ്യനച്ചനൊപ്പം, ഒരു യുവവൈദികനും ചടങ്ങില്‍ സംബന്ധിക്കുവാന്‍ കത്തീഡ്രലില്‍ എത്തിയിരുന്നു.അപ്രതീക്ഷിതമായി അവിടെയൊരു അനിശ്ചിതത്വം ഉടലെടുത്തു. തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍, മുഖ്യപ്രഭാഷണം നടത്തുവാന്‍ നിശ്ചയിക്കപ്പെട്ടിരുന്ന വികാരിജനറാള്‍ അസുഖബാധയെത്തുടര്‍ന്ന് എത്താനാവില്ലെന്ന് അറിയിച്ചു. ഡൊമിനിക്കന്‍, ഫ്രാന്‍സിസ്കന്‍ സുപ്പീരിയര്‍മാര്‍, ആശങ്കാകുലരായി. ഒടുവില്‍ പ്രഭാഷണത്തിന്റെ ചുമതല, ഗ്രേഷ്യനച്ചന്റെതായി മാറി. താന്‍ പ്രഭാഷണത്തിനായി ഒരുങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍, ഏവര്‍ക്കും അപരിചിതനായിരുന്ന തന്റെ ഒപ്പമുള്ള യുവവൈദികനെ ആ ചുമതല അദ്ദേഹം ഏല്‍പ്പിച്ചു. പ്രസംഗത്തില്‍ മുന്‍പരിചയം ഇല്ലാതിരുന്നിട്ടും, സുപ്പീരിയരുടെ ആജ്ഞയെ അദ്ദേഹം ദൈവഹിതമായി സ്വീകരിച്ചു.സമയമായപ്പോള്‍, വിനയപൂര്‍വ്വം അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചു. ഒരു മന്ദമാരുതന്‍ പോലെ, അര്‍ത്ഥസമ്പുഷ്ടവും, ശ്രവ്യമധുരവും, ഘാനഗംഭീരവുമായ വാഗ്ദോരണി ഒഴുകി. ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ കുളിര്‍ക്കാറ്റായി മാറിയ പ്രൌഡോജ്ജ്വലവും, അവസരോജിതവുമായ പ്രഭാഷണം. അപ്രതീക്ഷിതവും, അപൂര്‍വ്വവുമായ ഒരു അനുഭവമായിരുന്നു അത്. ആല്‍പൈനന്‍ മലമുകളിലെ ഏതോ അജ്ഞാത ഗുഹയില്‍ സമാധിയിലായിരുന്ന ഒരു വാനമ്പാടി ഫോര്‍ലി കത്തീഡ്രലില്‍ നിന്ന് ചിറകുവിരിച്ച് വാനിലേയ്ക്ക് പരന്നുയരുകയായിരുന്നു. അതെ, ലോകം എന്നും സ്മരിക്കുന്ന ഒരു വിശുദ്ധനായ പ്രഭാഷകന്റെ ഉദയമായിരുന്നു അത്. ആ അധരങ്ങളിലൂടെ, സ്വര്‍ഗ്ഗത്തിന്റെ ജ്ഞാനം ലോകത്തിലേയ്ക്ക് ഒഴുകി.

പട്ടുമെത്തയില്‍ നിന്നും, മരക്കട്ടിലിലേയ്ക്ക് ...

മുന്‍കാലങ്ങളെ അപേക്ഷിച്ച്, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്ന്  ആഡംബരങ്ങളുടെയും സുഖസൗകര്യങ്ങളുടെയും അതിപ്രസരമാണ്. സാങ്കേതികവിദ്യകളും, ആഡംബരവസ്തുക്കളും  സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്ക്‌പോലും കയ്യെത്തുന്നരീതിയില്‍ ആധുനിക ലോകം ഏറെ മാറിയിരിക്കുന്നു.  ധനസമ്പാദനവും, ജീവിതസൗകര്യങ്ങളുടെ ഔന്നത്യങ്ങള്‍ കണ്ടെത്തലും സാമാന്യജനതയുടെ ജീവിത ലക്ഷ്യങ്ങളില്‍  പ്രഥമസ്ഥാനം നേടിയിരിക്കുന്നു. കണ്ണഞ്ചിക്കുന്ന സുഖസൗകര്യങ്ങള്‍ സ്വപ്നം കണ്ട്, പുലരി കാത്തിരിക്കുന്ന  അനേകര്‍ക്കിടയില്‍ എന്നും ചോദ്യചിഹ്നങ്ങളായി മാറുന്ന ചില ജീവിതങ്ങളുണ്ട്. സമ്പത്തും സ്ഥാനമാനങ്ങളും  സുഖസൗകര്യങ്ങളുമെല്ലാം നിസാരമായി കണ്ടുകൊണ്ട്, ഉയരമുള്ള പടവുകള്‍ ചവിട്ടിക്കയറിയ അനേകര്‍...

പോര്‍ച്ചുഗലിലെ പ്രശസ്തമായ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച്, സമ്പന്നതയുടെ ഉത്തുംഗശൃംഗത്തില്‍ വളര്‍ന്ന്,  പില്‍ക്കാലത്ത് പാദുവായിലെ വിശുദ്ധ അന്തോണീസ് എന്ന നാമത്തില്‍ ലോകമെങ്ങും പ്രശസ്തനായി മാറിയ  ഫെര്‍ണാണ്ടോയുടെ ജീവിതം ഇത്തരത്തില്‍, എല്ലാം ത്യജിച്ചവന്റെ വിജയഗാഥയാണ്.

പിതാവ് ലിസ്ബണ്‍ നഗരത്തിന്റെ ഗവര്‍ണ്ണറും, മജിസ്‌ട്രേട്ടും, പോര്‍ച്ചുഗീസ് രാജാവിന്റെ ഉപദേഷ്ടാവുമായ  ഡോണ്‍ മാര്‍ട്ടീനോ... മാതാവ് രാജകുടുംബാംഗമായ ഡോണ തെരേസ... അവരുടെ ഏക മകനും, പിതാവിന്റെ  സ്ഥാനമാനങ്ങളുടെ പിന്തുടര്‍ച്ചാവകാശിയും ആയിരുന്നു ഫെര്‍ണാണ്ടോ. കുടുംബത്തിന്റെ പ്രൗഡിക്കും,  പദവിക്കും യോജ്യമായിരുന്നു ബാലനായ ഫെര്‍ണാണ്ടോയുടെ പ്രകൃതം. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും  ഏറ്റവും മികച്ച മാതൃകാവിദ്യാര്‍ത്ഥിയായിരുന്നു അവന്‍. എല്ലാത്തിനും പുറമേ, വാള്‍പ്പയറ്റും  കുതിരസവാരിയും അവന്‍ അഭ്യസിച്ചു. ലത്തീന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ തുടങ്ങിയ ഭാഷകളിലും പ്രാവീണ്യം നേടി.  ഏവരും ഫെര്‍ണാണ്ടോയില്‍ ദര്‍ശിച്ചത് ഭാവിയിലെ മികച്ചൊരു ഭരണകര്‍ത്താവിനെയാണ്.

എന്നാല്‍ ഫെര്‍ണാണ്ടോയുടെ ഹൃദയം ലക്ഷ്യം വച്ചിരുന്നത് മറ്റുചിലതായിരുന്നു. ഭൗതികമായ  സുഖസൗകര്യങ്ങള്‍ക്കും, ആഡംബരങ്ങള്‍ക്കുമപ്പുറം, അനശ്വരമായ നേട്ടങ്ങളെക്കുറിച്ച്  അവന്‍ ചിന്തിച്ചിരുന്നു.  സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്നവരെങ്കിലും, ഫെര്‍ണാണ്ടോയുടെ മാതാപിതാക്കളില്‍ വിളങ്ങിയിരുന്ന  സവിശേഷമായ നന്മകളാണ് ആ മകന്റെ ഹൃദയത്തില്‍, ബാല്യത്തില്‍ തന്നെ വിശുദ്ധിയുടെ ദീപം ജ്വലിപ്പിച്ചത്.  പ്രത്യേകിച്ച്, അമ്മ ഡോണ തെരേസയുടെ മാതൃകയും, ഉപദേശങ്ങളും അവനെ ആത്മീയതയില്‍ വളര്‍ത്തി.  ചെറുപ്പം മുതല്‍ ഒരു അള്‍ത്താരബാലന്‍ കൂടിയായിരുന്നു ഫെര്‍ണാണ്ടോ.

യൗവ്വനത്തിലേയ്ക്ക് കാലൂന്നിയ ഫെര്‍ണാണ്ടോയെ ഒരു വഴിത്തിരിവിലേയ്ക്ക് നയിച്ചത് അഗസ്റ്റീനിയന്‍  വൈദികനായിരുന്ന ഫാ. ജോസഫ് ആണ്. അദ്ദേഹവുമായുണ്ടായിരുന്ന അടുപ്പം, തന്റെ ജീവിതലക്ഷ്യങ്ങളെക്കുറിച്ച്  ആഴത്തില്‍ ചിന്തിക്കുവാന്‍ ഫെര്‍ണാണ്ടോയെ പ്രേരിപ്പിച്ചു. താന്‍ ആയിരിക്കുന്ന അവസ്ഥയും, തന്റെ  ചുറ്റുമുള്ളവരുടെ ജീവിതസാഹചര്യങ്ങളും ജീവിതലക്ഷ്യത്തോട് കൂട്ടിവായിക്കുവാന്‍ അവന്‍ പരിശ്രമിച്ചു.

തന്റെ വിശാലമായ കൊട്ടാരത്തിലേയ്ക്ക് അവന്‍ കണ്ണോടിച്ചു. അനേകര്‍ക്ക് താമസിക്കാനുതകുന്ന  അതിവിശാലമായ മാളിക, നൂറുകണക്കിന് പരിചാരകര്‍, ആയിരക്കണക്കിന് ഏക്കര്‍ കൃഷിസ്ഥലങ്ങള്‍...  മറുവശത്ത്, അന്തിയുറങ്ങുവാന്‍ ഒരു കുടില്‍ പോലുമില്ലാത്ത പട്ടിണിപ്പാവങ്ങള്‍... മറ്റൊരിടത്ത്  ആധിപത്യങ്ങള്‍ക്കും അധികാരത്തിനും വേണ്ടിയുള്ള യുദ്ധങ്ങള്‍... അവിടെ മരിച്ചുവീഴുന്നവര്‍ എത്രയെത്ര...

തന്റെ ജീവിതത്തെ അല്‍പ്പം മാറിനിന്നു വീക്ഷിച്ച ഫെര്‍ണാണ്ടോയ്ക്ക് ഏറെ അമ്പരപ്പ് തോന്നി. ദൈവമേ,  എന്താണ് ഈ ജീവിതം? ഈ ജീവിതത്തില്‍ ഞാന്‍ ആരായി തീരണം? എന്താണ് ഞാന്‍ ചെയ്യേണ്ടത്? അങ്ങ്  തെന്നെ എനിക്ക് വെളിപ്പെടുത്തി തന്നാലും... അവന്‍ ദൈന്യതയോടെ പ്രാര്‍ത്ഥിച്ചു. നിഷ്‌കളങ്കമായ  ഹൃദയത്തില്‍നിന്നുതിര്‍ന്ന ആ പ്രാര്‍ത്ഥന ദൈവം കൈക്കൊണ്ടു... അവിടെ ആരംഭിക്കുകയായി, ഫെര്‍ണാണ്ടോ  എന്ന പ്രഭുകുമാരനില്‍ നിന്നും, അന്തോണി എന്ന വിശുദ്ധ വൈദികനിലേയ്ക്കുള്ള യാത്ര.


ഉയരങ്ങള്‍ ലക്ഷ്യം വയ്ക്കുമ്പോള്‍...

തടസ്സങ്ങള്‍ക്കൊരു ദൈവശാസ്ത്രമുണ്ട്... പ്രതിബന്ധങ്ങളേറുമ്പോള്‍, ലക്ഷ്യപ്രാപ്തി ആവശ്യപ്പെടുന്ന പരിശ്രമവും,  മാനുഷികമായ സമര്‍പ്പണവും കൂടുതല്‍ പ്രസക്തമാവുകയാണ്. ദൈവം മനുഷ്യനില്‍നിന്ന് ആഗ്രഹിക്കുന്ന വലിയ  പുണ്യമാണ് സമര്‍പ്പണം. നിശ്ചയദാര്‍ഢ്യത്തോടെ, ദൈവത്തോട് ചേര്‍ന്നുനിന്ന് പോരാടുന്നവന്‍ ലക്ഷ്യത്തിലെത്തും,  തീര്‍ച്ച...

സന്യാസം സ്വീകരിക്കുവാനുള്ള ഫെര്‍ണാണ്ടോയുടെ തീരുമാനം പ്രവൃത്തിപഥത്തില്‍ എത്തിക്കുക  എളുപ്പമായിരുന്നില്ല. കാരണം, ഒരു ദേശത്തിന്റെ മുഴുവന്‍ സ്വപ്നം ആ ചെറുപ്പക്കാരന്റെ മേലുണ്ടായിരുന്നു.  എന്നാല്‍, ഒരു അഗസ്റ്റീനിയന്‍ വൈദികനായി മാറി, ക്രിസ്തുവിനെ ലോകത്തിനു നല്‍കുക എന്ന തന്റെ  ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോകുവാന്‍ ഫെര്‍ണാണ്ടോ ഒരുക്കവുമായിരുന്നില്ല. മാതാപിതാക്കളുടെ  സ്വപ്നങ്ങള്‍... ഈ ലോകത്തില്‍ അപൂര്‍വ്വം പേര്‍ക്ക് മാത്രം സ്വപ്നം കാണാനാവുന്ന സുഖസൗകര്യങ്ങള്‍...  സ്ഥാനമാനങ്ങള്‍... ഇതെല്ലാം പ്രതിബന്ധങ്ങളായിരുന്നു. എല്ലാത്തിനും പുറമേ, അതീവസുന്ദരിയായ  രാജപുത്രിയുമായുള്ള വിവാഹാലോചനയും ഫെര്‍ണാണ്ടോയ്ക്ക് മുന്നില്‍ ശക്തമായ പ്രലോഭനമായി  പ്രത്യക്ഷപ്പെട്ടു. പക്ഷെ, എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്തെറിഞ്ഞ്, ഒരു പോര്‍ക്കുതിരയെപ്പോലെ  ഫെര്‍ണാണ്ടോയുടെ ഹൃദയം സന്യാസജീവിതത്തിലേയ്ക്ക് കുതിച്ചു. അങ്ങനെ അഗസ്റ്റീനിയന്‍ സന്ന്യാസ ഭവനത്തില്‍  ഫെര്‍ണാണ്ടോ വൈദിക വിദ്യാര്‍ത്ഥിയായി മാറി. പരിശീലനകാലത്തും, തന്റെ ബന്ധുജനങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദം  തുടര്‍ന്നപ്പോള്‍, ലിസ്ബണിലെ സെന്റ് വിന്‍സെന്റ് സന്ന്യാസഭവനത്തില്‍ നിന്നും, ഏറെ ദൂരെ, കോയിമ്പ്രയിലുള്ള  മറ്റൊരു ഭവനത്തിലേയ്ക്ക് ചേര്‍ന്ന് പഠനം തുടരുവാന്‍ അദ്ദേഹം തീരുമാനമെടുത്തു. അങ്ങനെ വൈകാരികത  വച്ചുനീട്ടിയ പ്രതിബന്ധങ്ങളേയെല്ലാം ഫെര്‍ണാണ്ടോ തകര്‍ത്തെറിഞ്ഞു.

1219ല്‍ ഫെര്‍ണാണ്ടോ പൗരോഹിത്യം സ്വീകരിച്ചു. പ്രൗഡമായ ആശ്രമഅള്‍ത്താരയില്‍ വച്ച്,  ദിവ്യകാരുണ്യനാഥനെ കരങ്ങളില്‍ വഹിച്ച ഫെര്‍ണാണ്ടോയുടെ ഹൃദയം ആനന്ദാതിരേകത്താല്‍ പുളകിതമായി.  അദ്ദേഹത്തിന്റെ ഹൃദയം മന്ത്രിച്ചു, ദിവ്യ ഈശോയേ, അങ്ങയെ കരങ്ങളില്‍ സംവഹിക്കുന്നതിനായി എന്റെ  ഹൃദയം കൊതിക്കുകയായിരുന്നു. ഈ അവസരത്തിനായി അങ്ങേയ്ക്ക് നന്ദി. ആ മഹനീയ വേളയില്‍, തന്റെ  കരങ്ങളില്‍ ഇരിക്കുന്ന തിരുവോസ്തി ഉണ്ണീശോയായി മാറിയതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. പരിശുദ്ധ  അമ്മയുടെ കരങ്ങളില്‍ എന്നതുപോലെ, സുസ്‌മേരവദനനും, ശാന്തനും, വിനീതനുമായി ഉണ്ണീശോ തന്റെ  കരങ്ങളില്‍... ഫാദര്‍ ഫെര്‍ണാണ്ടോയുടെ മിഴികളില്‍നിന്നും കണ്ണീര്‍ ഒഴുകി. പിന്നീടും, ഉണ്ണീശോ കരങ്ങളില്‍  പ്രത്യക്ഷപ്പെടുന്ന അനുഭവം മറ്റുള്ളവര്‍ കാണ്‍കെ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. പില്‍ക്കാലത് പ്രശസ്തമായ  വിശുദ്ധ അന്തോണീസിന്റെ ചിത്രം ഉണ്ണീശോയെ സംവഹിച്ചുകൊണ്ടുള്ളതാണ്.

നാലോളം ഭാഷകളില്‍ വൈദഗ്ദ്യം, സുവിശേഷപ്രഘോഷണത്തിനായുള്ള അദമ്യമായ ആഗ്രഹം, രക്തസാക്ഷിത്വം  വരിക്കുവാനുള്ള ശക്തമായ ഉള്‍പ്രേരണ... ഒരു നിമിഷം പോലും പാഴാക്കാതെ ക്രിസ്തുവിനുവേണ്ടി ലോകത്തില്‍  ആഞ്ഞുവീശുവാന്‍ ഹൃദയം വെമ്പിയ ആ യുവപുരോഹിതനെ കാത്തിരുന്ന ദൗത്യങ്ങള്‍ വ്യത്യസ്ഥമായിരുന്നു.  വിനയാന്വിതനും, സ്‌നേഹമയനുമായിരുന്ന അദ്ദേഹത്തെ, താരതമ്യേന സമ്പന്നമായിരുന്ന അഗസ്റ്റീനിയന്‍  സന്യാസസമൂഹത്തിന്റെ നേതൃത്വം ഭരമേല്പ്പിച്ച ഉത്തരവാദിത്തം അതിഥി ശുശ്രൂഷയായിരുന്നു. അസ്വസ്ഥമായ  മനസ്സോടെ, ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിനായി അദ്ദേഹം പ്രാര്‍ത്ഥിക്കുക മാത്രം ചെയ്തു.


മനുഷ്യന്‍ ആഗ്രഹിക്കുന്നതും, ദൈവം തീരുമാനിക്കുന്നതും...

ഓരോ ആത്മാക്കളുടെ ഉള്ളിലും, തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള അവ്യക്തമായ ദര്‍ശനങ്ങള്‍ ദൈവം  നിക്ഷേപിക്കുന്നുണ്ട്. ദൈവത്തോട് ചേര്‍ന്നുനിന്ന് ജീവിതത്തില്‍ മുന്നേറുവാന്‍ തയ്യാറാകുമ്പോള്‍,സമയത്തിന്റെ  പൂര്‍ണ്ണതയില്‍, ദൈവികപദ്ധതികള്‍ അവനു വെളിപ്പെടുത്തപ്പെടും. ഭൗതികവും, സ്വാര്‍ത്ഥപരവുമായ  ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ അന്ധമായി യാത്ര ചെയ്യുന്നവര്‍ പരാജിതരാകുന്നതിനുപിന്നിലെ ദൈവശാസ്ത്രം ഇതാണ്.  ഈ ലോകത്തില്‍ അവര്‍ക്ക് ദൈവം നല്‍കിയിരിക്കുന്ന അവസരങ്ങളെ അവര്‍ തിരിച്ചറിയുന്നില്ല. എന്നാല്‍,  ദൈവം നിയോഗിക്കുന്ന ചില വ്യക്തികളും, അവിടുന്നനുവദിക്കുന്ന സാഹചര്യങ്ങളും ജീവിതങ്ങളില്‍  വഴിത്തിരിവിന് കാരണമായി മാറുന്നു. വലിയൊരു ദൈവികരഹസ്യമാണ് ഇത്.

ഫാ. ഫെര്‍ണാണ്ടോയുടെ സമകാലീനനായ മറ്റൊരു വ്യക്തിയുണ്ടായിരുന്നു. മാടമ്പി സ്ഥാനവും, പിതൃസ്വത്തും  തൃണവദ്ഗണിച്ചവന്‍... പിതാവ് നല്‍കിയ ഉടുപ്പ് പോലും തിരികെ നല്‍കിയവന്‍... നഗ്‌നപാദന്‍... അന്നന്നത്തെ  അപ്പത്തിനായി ഭിക്ഷയെടുത്തവന്‍... കുഷ്ഠരോഗിയെ ആലിംഗനം ചെയ്തവന്‍... നാശോന്മുഖമായ ദേവാലയങ്ങള്‍  പുനരുദ്ധരിക്കാന്‍ പൊരിവെയിലത്ത് അധ്വാനിച്ചവന്‍... പാടാനും പ്രസംഗിക്കാനുമുള്ള കഴിവുകള്‍  സുവിശേഷപ്രഘോഷണത്തിനായി വിനിയോഗിച്ചവന്‍... പാറക്കെട്ടിലും മരച്ചുവട്ടിലും അന്തിയുറങ്ങിയവന്‍...  സ്വന്തമായി യാതൊന്നും സമ്പാദിക്കാത്തവന്‍... അസീസിയിലെ ഫ്രാന്‍സിസ്. സമ്പന്നമായ സന്ന്യാസജീവിതം  വീര്‍പ്പുമുട്ടിച്ച ഫെര്‍ണാണ്ടോ അച്ചനെ ഫ്രാന്‍സിസ് അസീസിയുടെ ജീവിതമാതൃക വളരെപ്പെട്ടെന്നു സ്വാധീനിച്ചു.  ഫ്രാന്‍സിസിന്റെ സഹോദരന്മാരുടെ ശൈലികള്‍ അദ്ദേഹത്തിന്റെ ഹൃദയത്തെ ജ്വലിപ്പിച്ചു.  സുവിശേഷപ്രഘോഷണത്തിനിടെ രക്തസാക്ഷിത്വം വരിച്ച ഏറെപ്പേരുടെ മാതൃകയും കൂടിയായപ്പോള്‍ അദ്ദേഹം  ഫ്രാന്‍സിസ്‌കന്‍ സഭയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു.

ഫാ. ഫെര്‍ണാണ്ടോ, ഫാ. അന്തോണിയായി മാറുകയായിരുന്നു. പുതിയൊരു ജീവിതമാണ് തന്നെ കാത്തിരിക്കുന്നത്  എന്ന തിരിച്ചറിവായിരുന്നിരിക്കണം പുതിയ പേര് സ്വീകരിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇടിമുഴക്കം  പോലെ ശബ്ദമുള്ളവന്‍ എന്നാണ് അന്തോണി എന്ന വാക്കിന്റെ അര്‍ത്ഥം, പില്‍ക്കാലത്ത് അത് സാര്‍ത്ഥകമായി  മാറി.

ഫ്രാന്‍സിസിന്റെ അനുയായിയായിമാറി പുതിയ സഭയിലേയ്ക്ക് കടന്നെത്തിയ ഫാ. അന്തോണിയുടെ ഒരേയൊരു  ജീവിതലക്ഷ്യം അന്യദേശങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുകയും, അതിന്റെ ഭാഗമായി രക്തസാക്ഷിത്വം  വരിക്കുകയുമായിരുന്നു. എന്നാല്‍, ദൈവഹിതം മറ്റൊന്നായിരുന്നു. സുവിശേഷപ്രഘോഷണത്തിനായി  മൊറോക്കോയിലെത്തിയ അദ്ദേഹം രോഗബാധിതനായി തീര്‍ന്നു. തന്റെ ജീവിതത്തെക്കുറിച്ചുള്ള ദൈവിക പദ്ധതി  താന്‍ ആഗ്രഹിച്ചത് ആയിരുന്നില്ലെന്ന് മനസ്സിലാക്കിയ അന്തോണിയച്ചന്‍, ഹൃദയവേദനയോടെ തിരികെ  നാട്ടിലേയ്ക്ക് പോകുവാന്‍ തീരുമാനിച്ചു.

തുടര്‍ന്നും, മാനുഷിക തീരുമാനങ്ങള്‍ പരാജയപ്പെടുന്നത് അന്തോണിയച്ചന്‍ തന്റെ ജീവിതത്തില്‍ കണ്ടു.  പോര്‍ച്ചുഗലിലേയ്ക്ക് കപ്പല്‍ കയറിയ അദ്ദേഹം കടല്‍ക്ഷോഭം മൂലം എത്തിച്ചേര്‍ന്നത് ഇറ്റലിയിലെ  മെസീനയിലാണ്.ദൈവിക പദ്ധതിയനുസരിച്ച്, അത്ഭുതകരമായി അദ്ദേഹം, ദൈവം നിശ്ചയിച്ചിരുന്ന വയലിലേയ്ക്ക്  എത്തിച്ചേരുകയായിരുന്നു.

റൊമാനോ പ്രോവിന്‍സില്‍, ഫോര്‍ലിനഗരത്തെ വലയംചെയ്തുനില്‍ക്കുന്ന ആല്‍പൈനന്‍ മലനിരകള്‍ക്കിടയിലെ  മൊണ്ടേ പൗളോ താഴ്വരയിലെ സന്യാസഭവനത്തിലേയ്ക്കാണ് അന്തോണിയച്ചന്‍ തുടര്‍ന്ന്  നിയോഗിക്കപ്പെട്ടത്.സുവിശേഷപ്രഘോഷണമെന്ന അഭിലാഷം പ്രാര്‍ത്ഥനാപൂര്‍വ്വം ഹൃദയത്തില്‍ സൂക്ഷിച്ച്  ഏകാന്തധ്യാനത്തിനും, പ്രാര്‍ത്ഥനയ്ക്കുമായി അദ്ദേഹം ഏറെ സമയം ചെലവഴിച്ചു. ഓരോ പ്രഭാതത്തിലും,  ദിവ്യബലിക്ക് ശേഷം ആല്‍പൈനന്‍ മലകളിലെ ഗുഹകളിലൊന്നില്‍, അദ്ദേഹം ഏകാന്തധ്യാനത്തിന് പതിവായി  എത്തിചേര്‍ന്നിരുന്നു. ആ കാലഘട്ടം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് ഏറെ ആത്മീയ  ദര്‍ശനങ്ങളും ബോധ്യങ്ങളും നിറച്ചു. ആത്മാവില്‍ ദൈവസ്‌നേഹാഗ്‌നി കത്തിയെരിഞ്ഞു. ലഭിച്ച  അവബോധങ്ങളുടെ വെളിച്ചത്തില്‍, അദ്ദേഹത്തിന്റെ ജീവിതശൈലിയില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചു, കൂടുതല്‍  ലാളിത്യമുള്ളവനായി, വിനയാന്വിതനായി, സേവനതല്‍പ്പരനായി അദ്ദേഹം മാറി. അതെ, ദൈവം ആഗ്രഹിച്ച  ജ്ഞാനപൂര്‍ണ്ണതയിലേയ്ക്കും, ശൂന്യവല്‍ക്കരണത്തിലേയ്ക്കും ആ പ്രഭുകുമാരന്‍ വളരുകയായിരുന്നു.

ഒടുവില്‍ അപ്രതീക്ഷിതമായ ഒരു സാഹചര്യത്തില്‍, ഫോര്‍ലികത്തീഡ്രലില്‍ ദൈവം നല്‍കിയ അവസരത്തിലൂടെ  അന്തോണിഅച്ചനെ പുറംലോകം അറിഞ്ഞു. അദ്ദേഹം തന്നെയും, തന്റെ നിയോഗം എന്താണെന്ന്  തിരിച്ചറിയുകയായിരുന്നു.


ദൈവനിയോഗത്തിന്റെ വഴിത്താരകള്‍...

ജീവിതവിജയം വലിയൊരു ദൈവിക ദാനമാണ്. ദൈവിക പദ്ധതികളെ തിരിച്ചറിഞ്ഞ്, അതിന് വിധേയപ്പെടുന്നവര്‍ക്ക് ദൈവം നല്‍കുന്ന വിലയേറിയ സമ്മാനം. തന്നോട് ചേര്‍ന്നുനില്‍ക്കുന്നവരിലൂടെ വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം നമുക്ക് അപരിചിതനല്ല... ഏറെ വിശുദ്ധാത്മാക്കളുടെ ജീവിതങ്ങള്‍ ആ ദൈവിക മാഹാത്മ്യത്തിന് സാക്ഷ്യം നല്‍കുന്നു.

ഫോര്‍ലികത്തീഡ്രലിലെ സംഭവത്തിനു ശേഷമുള്ള അന്തോണിയച്ചന്റെ ജീവിതം സ്വപ്നസദൃശ്യമായാണ് മുന്നേറിയത്. അദ്ദേഹം ആ നാടിന്റെ ശബ്ദമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. പാഷണ്ഡതകളുടെയും, തെറ്റിദ്ധാരണകളുടെയും മദ്ധ്യേ, സഭയിലൂടെ ക്രിസ്തുവിന് നല്‍കുവാനുള്ള സന്ദേശം ആ നാവില്‍നിന്നും ജനം സന്തോഷത്തോടെ ശ്രവിച്ചു. മത്സ്യങ്ങളും മൃഗങ്ങളും പോലും അദ്ദേഹത്തിനെ ശ്രവിച്ച അത്ഭുതകരമായ അനുഭവങ്ങള്‍ അനവധി...

ഒരിക്കല്‍, വിശുദ്ധകുര്‍ബ്ബാനയുടെ ദൈവികത അദ്ദേഹത്തിലൂടെ അവിശ്വാസികള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുവാന്‍ ദൈവം തിരുമനസ്സായി. അന്തോണിയച്ചനെ പരസ്യമായി വെല്ലുവിളിച്ച ഒരു മനുഷ്യന്‍ വിശന്നുവലഞ്ഞ ഒരു കഴുതയുമായി അദ്ദേഹത്തിന്റെ മുന്നിലെത്തി. പുല്ലിനെ അവഗണിച്ച്, ദിവ്യകാരുണ്യത്തെ വണങ്ങാന്‍ ആ മൃഗം തയ്യാറായാല്‍ അദ്ദേഹത്തെ അംഗീകരിക്കാം എന്നായിരുന്നു ആ നിരീശ്വരവാദിയുടെ വാക്ക്. ദിവ്യകാരുണ്യവുമേന്തിനിന്ന അന്തോണിയച്ചന്റെ മുന്നില്‍, മുട്ടുമടക്കി നിന്ന് ദൈവത്തെ ആരാധിച്ച ആ കഴുത അനേക അവിശ്വാസികളുടെ കണ്ണ് തുറക്കുവാന്‍ കാരണമായി മാറി.

തുടര്‍ന്നുള്ള നാളുകളില്‍, രോഗബാധിതനായി അവശനിലയിലായിരുന്ന അസീസിയിലെ ഫ്രാന്‍സീസുമായും, തുടര്‍ന്ന്, മാര്‍പ്പാപ്പയുമായും, ഏറെ കര്‍ദ്ദിനാള്‍മാരുമായെല്ലാം അടുപ്പം പുലര്‍ത്തുവാനും, ഫ്രാന്‍സിസ്‌കന്‍ സന്യാസസമൂഹത്തിനായി നിയമാവലി തയ്യാറാക്കുവാനുമെല്ലാം അന്തോണിയച്ചന് കഴിഞ്ഞു. സാധാരണക്കാരായ ജനസഹസ്രങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാനും, ഏറെപ്പേരെ മാനസാന്തരാനുഭവത്തിലേയ്ക്ക് നയിക്കുവാനും അദ്ദേഹത്തിനായി. ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ അത്ഭുതപ്രവര്‍ത്തകനായും അദ്ദേഹം അറിയപ്പെട്ടു. ദൈവാത്മാവിന്റെ ശക്തമായ ഇടപെടലുകള്‍ അദ്ദേഹത്തിലൂടെ സംഭവിച്ചുകൊണ്ടിരുന്നു. ദൈവവചനത്തെ നീതീകരിക്കുവാനും, സ്ഥിരീകരിക്കുവാനും, ശ്രോതാക്കള്‍ക്കിടയില്‍ വിശ്വാസത്തിന്റെയും മാനസാന്തരത്തിന്റെയും ഫലങ്ങള്‍ ഉളവാക്കുവാനും, ദൈവകരം അന്തോണിയച്ചനിലൂടെ പ്രവര്‍ത്തിച്ചപ്പോള്‍ അത്ഭുതങ്ങളുണ്ടായി.

ഒരുകാലത്ത്, ഭൗതികജിവിത സന്തോഷങ്ങള്‍ക്ക് പിന്നാലെ കുതിച്ചുപാഞ്ഞ ഒരു ചരിത്രം സ്വന്തമായുണ്ടായിരുന്ന നഗരമായിരുന്നു പാദുവ. ആ നാട്ടിലെ അന്തോണിയച്ചന്റെ ഇടപെടലുകള്‍ ഏറെ മാനസാന്തരങ്ങള്‍ക്കും, വിശ്വാസവളര്‍ച്ചയ്ക്കും കാരണമായി മാറി. പാദുവാ നിവാസികള്‍ തങ്ങളുടെ പ്രവാചകനെ അംഗീകരിക്കുകയും, സ്‌നേഹിക്കുകയും ചെയ്തു. തുടര്‍ന്ന് എക്കാലവും ആ ദേശത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.

തുടര്‍ന്നുള്ള ജീവിതകാലമുടനീളവും തനിക്ക് ലഭിച്ച സ്വര്‍ഗ്ഗീയജ്ഞാനത്തിന്റെ പ്രഘോഷകനായി സുവിശേഷത്തിനുവേണ്ടി ജീവിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹ്രസ്വമായ ആ ജീവിതമാകുന്ന വിളക്ക് എരിഞ്ഞത് പരിമിതമായ കാലയലവിലേയ്ക്കായിരുന്നില്ല. ഇടുങ്ങിയ ഒരു ഭൂപ്രദേശത്തേയ്ക്കുമായിരുന്നില്ല. ആ നിലയ്ക്കാത്ത സൗരഭ്യം എക്കാലവും, എല്ലാ ദേശത്തേയ്ക്കും പ്രസരിച്ചുകൊണ്ടിരുന്നു.

1231 ജൂണ്‍ പതിമൂന്നിന് തന്റെ മുപ്പത്തിയേഴാം വയസില്‍ രോഗബാധയെത്തുടര്‍ന്ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ജീവിതവിശുദ്ധികൊണ്ട് പവിത്രീകരിക്കപ്പെട്ട ആ ആത്മാവ് ദൈവകരങ്ങളിലേയ്ക്ക് ഉയര്‍ന്നു. അദ്ദേഹത്തിന്റെ സംസ്‌കാര ദിവസം തന്നെ അനേക അത്ഭുതങ്ങള്‍ നടന്നതായി സാക്ഷ്യം ലഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് അമ്പതോളം അത്ഭുതങ്ങള്‍ തെളിയിക്കപ്പെട്ടു. 1232 മെയ് മാസം മുപ്പതാം തിയ്യതി, അതായത് മരണശേഷം ഒരു വര്‍ഷം തികയുന്നതിനുമുമ്പ് അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.

വിശുദ്ധ അന്തോണീസിന്റെ അത്ഭുത മധ്യസ്ഥം...

ലോകം മുഴുവന്‍ ഒരേ മനസോടെ മാധ്യസ്ഥം പ്രാര്‍ത്ഥിക്കുന്ന അപൂര്‍വ്വം ചില വിശുദ്ധാത്മാക്കളില്‍ ഒരാളാണ് പാദുവായിലെ വിശുദ്ധ അന്തോണീസ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ, അത്ഭുതപ്രവര്‍ത്തകനായി അറിയപ്പെട്ടിരുന്ന അദ്ദേഹം, മരണശേഷവും ആ ഖ്യാതി നിലനിര്‍ത്തി. ശക്തമായ മാധ്യസ്ഥ സഹായവും, ഇടപെടലുകളും കൊണ്ട് ഏറെ വിശേഷണങ്ങള്‍ക്ക് ഉടമയായി ഈ വിശുദ്ധന്‍ മാറി.

നിരവധി സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ ലോകത്തിന് പകര്‍ന്നുകൊടുക്കുവാന്‍ നിയോഗിക്കപ്പെട്ട അദ്ദേഹത്തിന്റെ നാവ് അഴുകുവാന്‍ ദൈവം അനുവദിച്ചില്ല. മരണത്തിന് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം മാറ്റി സ്ഥാപിക്കുന്നതിനായി കബറിടം തുറന്നപ്പോള്‍, അസ്ഥിപോലും ദ്രവിച്ചിരുന്നെങ്കിലും, നാവ് മാത്രം ജീവനുള്ള മനുഷ്യന്റെതുപോലെ അവശേഷിച്ചിരുന്നതായി കാണപ്പെട്ടു. അത് ഇന്നും പ്രത്യേകമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ജീവിതകാലമത്രയും ദൈവസ്തുതിപാടിയ ഒരാത്മാവിന് ദൈവം നല്‍കിയ ഒരപൂര്‍വ്വ സമ്മാനം...

നഷ്ടപ്പെട്ടവ കണ്ടുകിട്ടുന്നതിനും, ജ്ഞാനത്തിനും, അപൂര്‍വ്വനേട്ടങ്ങള്‍ക്കും മറ്റുമുള്ള വിശുദ്ധ അന്തോണീസിനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥനയും, നൊവേനയും പ്രശസ്തമാണ്. പറഞ്ഞാല്‍ തീരാത്ത അത്ഭുതസാക്ഷ്യങ്ങളുമായി, ഈ മഹാനായ വിശുദ്ധന്റെ അനുഭവകഥകള്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും തുടരുകയാണ്. ഉറപ്പുള്ള പ്രാര്‍ത്ഥനാസഹായങ്ങള്‍ക്കായി നമുക്കും ഈ വിശുദ്ധന്റെ മാധ്യസ്ഥം തേടാം.











Friday, September 26, 2014

അല്‍മായതീക്ഷ്ണത വഴിതെറ്റുമ്പോള്‍...

പരിശുദ്ധ കത്തോലിക്കാസഭയെ എല്ലാവിധ മാലിന്യങ്ങളില്‍നിന്നും വിമുക്തമാക്കി ശുദ്ധീകരിക്കണമെന്നുള്ള ശക്തമായ ആന്തരിക പ്രചോദനത്താല്‍ പ്രേരിതരായി ഇന്നോളം ഈ ലോകത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രസ്ഥാനങ്ങളും കൂട്ടായ്മകളും വ്യക്തികളും അനവധിയാണ്. പ്രത്യക്ഷത്തില്‍ ദോഷമൊന്നും കണ്ടെത്താനാവാത്ത ആദര്‍ശങ്ങളെ പിന്തുടര്‍ന്ന്, സഭയ്ക്ക് പുറത്തുനിന്ന് പ്രവര്‍ത്തിക്കുന്ന ഇത്തരം പല സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും പലപ്പോഴും എന്തുകൊണ്ട് സഭാവിരുദ്ധവും, സല്‍ഫലങ്ങള്‍ക്കിടയാക്കാത്തതും ആയി മാറുന്നു എന്നത് ഒരു ചിന്താവിഷയം തന്നെയാണ്. അടുത്തകാലങ്ങളിലായി ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി അഹോരാത്രം അധ്വാനിക്കുകയും ഓണ്‍ലൈനിലും, ഓഫ്‌ലൈനിലുമായി നെടുനീളന്‍ ലേഖനങ്ങള്‍ എഴുതിക്കൂട്ടുകയും ചെയ്യുന്ന ചില ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളും പ്രായോഗിക തലത്തില്‍ ചിന്തിച്ചാല്‍ വ്യത്യസ്തമല്ല. ഇത്തരത്തില്‍, മലയാളത്തില്‍, പ്രത്യേകിച്ച്, സീറോമലബാര്‍ സഭയുടെ നിഴലില്‍ പ്രവര്‍ത്തിക്കുന്ന, കേരളത്തിനകത്തും പുറത്തുമുള്ള ചില ബുദ്ധിജീവികളായ അല്‍മായരുടെ പ്രകോപനപരമായ ആശയപ്രകടനങ്ങള്‍ പതിവായി കാണുകയും, അവയുടെ വാസ്തവവിരുദ്ധതയും വിവേകരാഹിത്യവും ബോധ്യപ്പെടുകയും ചെയ്തതിന്റെ ഫലമാണ് ഈ കുറിപ്പ്.

പാരമ്പര്യം, സ്വത്ത് സമ്പാദനം, അവയുടെ കൈകാര്യം, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയവയിലുള്ള സഭയുടെ നിലപാടുകള്‍ വിമര്‍ശനവിധേയമാക്കുക എന്ന മുഖംമൂടിയോടെ ഇത്തരം സംഘാംഗങ്ങള്‍ ചെയ്യുന്നത് പലപ്പോഴും സഭാവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും, എന്തെങ്കിലും ഒറ്റപ്പെട്ട കാരണങ്ങളാല്‍ സഭയോട് വിഘടിച്ചു നില്‍ക്കുന്നവരെ ഒരുമിച്ചുകൂട്ടി കൂടുതല്‍ ഫലപ്രദമായി കത്തോലിക്കാസഭയ്‌ക്കെതിരെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുമാണ്. എങ്കിലും, തങ്ങള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അബദ്ധജഡിലമായ ആശയങ്ങള്‍ ഇവിടെ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്ന് ഊറ്റംകൊള്ളുകയും, തരംതാണ ഭാഷയില്‍ സഭാധികാരികളെയും, സാധാരണ വിശ്വാസികളെയും വെല്ലുവിളിക്കുകയും, വിലകുറഞ്ഞ വാദഗതികള്‍ നിരത്തി വാതോരാതെ പ്രസംഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍, തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളിലെ വിവേകരാഹിത്യവും ഫലശൂന്യതയും മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം. പതിറ്റാണ്ടുകള്‍ക്ക് മുമ്പെന്നോ സഭയില്‍ (കേരള സഭയിലും) ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതോ, ഈ കാലങ്ങളില്‍ ഒറ്റപ്പെട്ടതോ ആയ പ്രമാണിത്തമനോഭാവത്തെയും, അധികാര വടംവലികളെയും, സമ്പത്തിന്റെ അമിതവിനിയോഗത്തെയും സാമാന്യവല്‍ക്കരിച്ചുകൊണ്ട്, പൗരോഹിത്യത്തെ അടച്ച് തള്ളിപ്പറയുന്ന, സുവിശേഷത്തിന്റെ യഥാര്‍ത്ഥ സന്ദേശത്തെ പുച്ഛത്തോടെ തള്ളുന്ന ഇത്തരക്കാരുടെ നിലപാടുകളെ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ന്യായീകരിക്കാനാവില്ല.

മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഇന്ന് തീരെയും ഈ ദൈവജനത്തിനിടയില്‍ ഇല്ല എന്ന് അവകാശപ്പെടുന്നില്ല. ദൈവികസ്ഥാപിതമെങ്കിലും, മാനുഷികമായ ചട്ടക്കൂടുകളോടെ നിലനില്‍ക്കുന്ന ഒരു സംവിധാനത്തില്‍, മാനുഷികമായ ചില പോരായ്മകളും അപൂര്‍ണ്ണതകളും ഉണ്ടായേ തീരൂ. ആ അര്‍ത്ഥത്തില്‍ ഇത്തരം കുറവുകളെ ഭാഗികമായെങ്കിലും ഉള്‍ക്കൊള്ളുകയും, ഈ സമൂഹത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് അത് പരിഹരിക്കാനായി ശ്രമിക്കുകയും ചെയ്യുന്നതിന് പകരം, വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ വിശ്രമമില്ലാതെ എയ്തുകൊണ്ട് എതിരാളികളായി കാണുന്നവരെ പരാജയപ്പെടുത്താനായുള്ള ഉദ്യമം ഇവിടെ തീരെയും ആശാസ്യമല്ല. അതൊരുപക്ഷേ, കേരളത്തില്‍ കണ്ടുവരുന്ന പതിവ് രാഷ്ട്രീയക്കളികളെക്കാള്‍ തരംതാണതാണ് എന്ന് പറയാതെ വയ്യ.      

തിരുസഭയെയും, െ്രെകസ്തവ വീക്ഷണങ്ങളെയും ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനും, ജീവിതത്തില്‍ സ്വീകരിക്കാനും കഴിയാതെ പോകുന്ന ഒരു വിഭാഗത്തിന്റെ സഹതാപാര്‍ഹമായ വീഴ്ചയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വെളിവാക്കപ്പെടുന്നത്. സ്‌നേഹം തന്നെയായ ദൈവത്തെയും, ആ ദൈവത്തില്‍ വിശ്വസിച്ചവരുടെ സമൂഹമായ സഭയെയും ആ അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കുന്ന ഒരാള്‍ക്കും ഈ സംവിധാനത്തെ തള്ളിപ്പറയാനാവില്ല എന്നതാണ് വാസ്തവം. മറിച്ച്, ദൈവം എന്ന ആശയത്തിന്, മതം എന്ന മാനുഷിക സംവിധാനത്തിന്റെ പിന്‍ബലത്തോടുകൂടിയ സങ്കീര്‍ണ്ണമായൊരു നിര്‍വ്വചനവും, സഭ എന്നാല്‍, ലോകത്തിലെ വലിയ സാമൂഹിക, സാമ്പത്തിക സ്വാധീന ശക്തി എന്ന അര്‍ത്ഥവും കല്‍പ്പിക്കപ്പെട്ടാല്‍, ദൈവത്തോടും, ദൈവത്തിന്റെ സ്വന്തം വിശ്വാസ സമൂഹത്തോടുമുള്ള നിലപാടുകള്‍ക്ക് മാറ്റമുണ്ടാകും എന്ന് തീര്‍ച്ച.

ഒരു കാലഘട്ടത്തില്‍ സഭ ആവശ്യപ്പെട്ടിരുന്ന ചില ശക്തമായ സാമൂഹിക ഇടപെടലുകളുടെ ഭാഗമായിരുന്നു വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സഭയുടെ പ്രവര്‍ത്തനോദ്യമങ്ങള്‍. ആ ഒരു കാലഘട്ടത്തില്‍ സ്തുത്യര്‍ഹമായ രീതിയില്‍, ചോദ്യം ചെയ്യപ്പെടാനാവാതെ മുന്നോട്ട് പോയിരുന്നുവെങ്കിലും, കാലഘട്ടത്തിന്റെ മാറിയ സമവാക്യങ്ങളനുസരിച്ചുള്ള ചില അപചയങ്ങള്‍ അത്തരം മേഖലകളില്‍ വ്യാപകമായി സംഭവിക്കുകയും സഭാസ്ഥാപനങ്ങളും ഒരളവുവരെ അതിന്റെ ഭാഗമായി മാറ്റപ്പെടുകയും ചെയ്തിരുന്നു എന്നത് വാസ്തവമാണ്. എങ്കിലും, രാഷ്ട്രീയത്തിന്റെയും, ആനുകാലിക മാധ്യമങ്ങളുടെയും  ചില പ്രത്യേക ഇടപെടലുകളുടെ തുടര്‍ഫലമായ വളച്ചൊടിക്കലുകളെ മാറ്റിനിര്‍ത്തിയാല്‍, മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഏറെ പ്രസ്ഥാനങ്ങള്‍ പോലും അടുത്തറിയുമ്പോള്‍ സ്തുത്യര്‍ഹമായ നിലയില്‍ സേവനം ചെയ്യുന്നവയാണെന്ന് കാണാം. ഇത് വ്യക്തമായും മറ്റൊരു വിഷയം തന്നെയായതിനാല്‍ ദീര്‍ഘിപ്പിക്കുന്നില്ല. എങ്കിലും, കത്തോലിക്കാ തിരുസഭയുടെ ആത്യന്തിക ദൗത്യത്തെ ചോദ്യം ചെയ്യാന്‍മാത്രം പ്രസക്തമല്ല അവയ്ക്കുമേലുള്ള ദുഷ്പ്രചാരണങ്ങളുടെ ആകെത്തുക. അതോടൊപ്പം, വിരലിലെണ്ണാവുന്ന, മേല്‍പ്പറഞ്ഞതരം ചില സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി ആരോപണശരങ്ങള്‍ തൊടുക്കുമ്പോള്‍ തന്നെ വിമര്‍ശകര്‍ വിസ്മരിക്കുന്ന മറ്റൊരു വസ്തുതയുണ്ട്. പേരും പ്രശസ്തിയും ആഗ്രഹിക്കാതെയും, ലാഭേച്ഛയില്ലാതെയും ഈ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനായ സ്ഥാപനങ്ങള്‍... പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അന്യരാജ്യങ്ങളിലേയ്ക്ക് കുടിയേറി, ഇപ്പോള്‍, സമ്പന്നതയുടെ ആനപ്പുറത്തിരുന്ന്, താഴേയ്ക്ക് നോക്കുമ്പോള്‍ ഉയര്‍ന്നുകാണുന്ന ചില വിഷയങ്ങളെ മാത്രം ഉപയോഗിച്ച് ഉതപ്പുണ്ടാക്കാന്‍ പരിശ്രമിക്കുന്ന യുട്ടോപ്യന്‍ വിമര്‍ശകരെ സംബന്ധിച്ച്, പലപ്പോഴും, നല്ലത് പറയുക എന്നത് അവരുടെ ആവശ്യമോ ലക്ഷ്യമോ അല്ലല്ലോ.

സമൂഹത്തില്‍ ചിലപ്പോഴൊക്കെ ഉയര്‍ന്നുകണ്ടിട്ടുള്ള ഒറ്റപ്പെട്ട ചില സംഭവങ്ങളെയും, വ്യക്തികളെയും മുന്‍നിര്‍ത്തി പൗരോഹിത്യത്തെയും, മെത്രാന്‍ പദവിയെയും, മറ്റും അടച്ച് തള്ളിപ്പറയുകയും, അന്ധമായി വിമര്‍ശിക്കുകയും, അനാവശ്യമായി ചോദ്യം ചെയ്യുകയുമാണ് പതിവായി കണ്ടുവരുന്ന മറ്റൊരു പ്രവണത. ഒരിക്കലുംതന്നെ, അടുത്തറിഞ്ഞ് പഠിച്ചതിനുശേഷമുള്ള വിലയിരുത്തലുകള്‍ പോലുമല്ല അതൊന്നും എന്നതാണ് കൂടുതല്‍ ദുഃഖകരം. ചില മുഖ്യധാരാ മാധ്യമങ്ങളുടെ ദുഷ്ടലാക്കോടുകൂടിയ സമീപനങ്ങളുടെ ഫലമായി പലപ്പോഴും വളച്ചൊടിക്കപ്പെടുന്ന ചില വിഷയങ്ങളുണ്ട്. അടുത്തകാലങ്ങളായി ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ചില വിവാദങ്ങള്‍ ഉദാഹരണങ്ങള്‍ മാത്രം. എക്‌സ്‌ക്ലൂസീവ് ന്യൂസുകള്‍ക്കായി പരത്തി നടക്കുന്ന, അടിസ്ഥാന ധാര്‍മ്മിക നിയമങ്ങള്‍പോലും പാലിക്കാത്ത ചില മാധ്യമകിങ്കരന്മാര്‍ ഇവിടെ ഇത്തരത്തില്‍ സൃഷ്ടിച്ചിട്ടുള്ളതും, വഴിതെറ്റിച്ചുവിട്ടിട്ടുള്ളതും, സമൂഹത്തിന് തെറ്റിദ്ധാരണകള്‍ സമ്മാനിച്ചിട്ടുള്ളതുമായ ഒട്ടേറെ ചൂട് വാര്‍ത്തകളില്‍ മതപരവും, ആത്മീയവുമായ വിഷയങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. വര്‍ഗ്ഗീയമായ ചില പ്രശ്‌നങ്ങളെ ബോധപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ട് സമൂഹത്തില്‍ അസന്തുലിതാവസ്ഥ രൂപീകരിക്കുന്നതിനുള്ള ചില ഗൂഡശക്തികളുടെ സംഘടിത ശ്രമങ്ങളുടെ ഭാഗമാണത്. ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ചില സംഭവങ്ങളെ ഉയര്‍ത്തിപ്പിടിച്ച്, കത്തോലിക്കാ സഭയെയും, പൗരോഹിത്യത്തെയും ഒന്നടങ്കം ചോദ്യം ചെയ്യുകയും, ആക്ഷേപിക്കുകയും ചെയ്യുന്ന അഭിനവ ബുദ്ധിജീവികളുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അറിഞ്ഞോ അറിയാതെയോ ഇത്തരക്കാര്‍ കൂട്ടുനില്‍ക്കുന്നത് വര്‍ഗ്ഗീയവിഷവിത്തുകള്‍ വിതയ്ക്കുന്നവരുടെ ലക്ഷ്യപ്രാപ്തിക്കാണ്.

പലപ്പോഴും, തെറ്റിധാരണാജനകമായ ചില വാര്‍ത്തകളില്‍ ഉയര്‍ന്നുവന്നിട്ടുള്ള അപൂര്‍വ്വം ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടി ഒരു സമൂഹത്തെ മുഴുവന്‍ വെല്ലുവിളിക്കുന്നവര്‍ ഒരിക്കലും കാണാതെ പോകുന്ന ചില വാസ്തവങ്ങളുണ്ട്. വിമര്‍ശകപ്രധാനികളില്‍ പലരും കേരളമണ്ണില്‍ കാലുറപ്പിച്ചു നിന്നിരുന്ന  ആദ്യകാലങ്ങളില്‍ ഇവിടെയുണ്ടായിരുന്ന വിരലിലെണ്ണാവുന്ന നാട്ടുമെത്രാന്‍മാര്‍ മാത്രമല്ല ഇന്നുള്ളത്. ഇന്ന് അഹോരാത്രം സഭാമക്കള്‍ക്കിടയിലും, സമൂഹത്തിലും ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ മെത്രാന്മാരടക്കം ഏറെ പുരോഹിതശ്രേഷ്ഠര്‍ കേരളത്തിലുണ്ട്. അതിനൊന്നും അവര്‍ മാധ്യമപരസ്യം നല്‍കാറില്ല എന്ന് മാത്രം. 'സുഖസൗകര്യങ്ങളിലും, ആര്‍ഭാടങ്ങളിലും' മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ എന്ന് ചിലപ്പോഴെങ്കിലും ചിലര്‍ വിലയിരുത്തുമ്പോള്‍, തങ്ങളുടെ വീക്ഷണവ്യാപ്തിയുടെ അപര്യാപ്തതയെക്കുറിച്ച് സ്വയം സഹതപിക്കേണ്ട സമയമായെന്ന് സാരം. വിരലിലെണ്ണിയാല്‍ തീരാത്തത്ര മെത്രാന്‍മാരെയും, പരശതം വൈദികരെയും അടുത്ത് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ള ലേഖകന് നെഞ്ചത്ത് കൈവച്ച് പറയുവാന്‍ കഴിയുന്ന വസ്തുതകളാണ് ഇവ. എല്ലാ കാലത്തും, എല്ലാ ദേശത്തും, എല്ലാ സമൂഹങ്ങളിലും നന്മയ്‌ക്കൊപ്പം തന്നെ അതിനു വിരുദ്ധമായ ചില ചിത്രങ്ങളും പ്രത്യക്ഷമായിട്ടുണ്ട്. ഭാഗികമായ ഒരു മാനുഷിക സംവിധാനം എന്ന നിലയില്‍ സഭയും ആ പ്രത്യേകതകളില്‍ നിന്ന് വിമുക്തമല്ല. അതിനാല്‍ത്തന്നെ, അതിവിശുദ്ധരെ മാത്രമേ സഭയുടെ വേദിയില്‍ കാണാന്‍പാടുള്ളൂ എന്ന ശാഠ്യം ബാലിശമാണ്. എന്നാല്‍ കുറവുകളോട് കൂടി നാം കാണുന്ന വ്യക്തിത്വങ്ങള്‍ക്കപ്പുറം, ജീവിതത്തിലും, കര്‍മ്മങ്ങളിലും വിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഒട്ടേറെപ്പേര്‍ ഈ സമൂഹത്തിലുണ്ട് എന്നത് മനസിലാക്കിയിരിക്കേണ്ട ഒരു വാസ്തവമാണ്.

അധികാരത്തെയും, ധനവിനിയോഗത്തെയുംകുറിച്ച് എന്നും ആവശ്യത്തിലധികമായി കലിതുള്ളുന്ന ഒരു വിഭാഗം മനുഷ്യര്‍ക്കുള്ളില്‍ സ്വാഭാവികമായും കുടികൊള്ളുന്ന ചില മാനസിക ദൗര്‍ബ്ബല്യങ്ങളുണ്ടാവണം. തങ്ങള്‍ക്ക് അര്‍ഹിക്കപ്പെട്ട സ്ഥാനങ്ങള്‍ ഒരിക്കലും സമൂഹം നല്‍കിയിട്ടില്ല എന്ന മിഥ്യാബോധം അതിലൊന്നാവാം. താന്‍ അതിശ്രേഷ്ഠമായി ചിന്തിക്കുന്നു എന്ന ധാരണയ്‌ക്കൊപ്പം, മറ്റുള്ളവര്‍ തീരെ കുറഞ്ഞവരാണ് എന്ന ഏകപക്ഷീയമായ വിലയിരുത്തലുകളായിരിക്കാം ഇത്തരത്തില്‍ ബാലിശങ്ങളായ വാദഗതികളുമായി ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത്. തങ്ങള്‍ ധരിച്ചിരിക്കുന്നതുപോലെ, സഭയെന്നാല്‍ ഭൗതികമായൊരു സംവിധാനമല്ല എന്നും, യഥാര്‍ത്ഥ വിശ്വാസം സ്‌നേഹത്തിലധിഷ്ടിതമാണെന്നും ഗ്രഹിക്കുക മാത്രമാണ് പരിഹാരം.

പാരമ്പര്യത്തെയും, അതിന്റെ ശ്രേഷ്ടതയെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങളാണ് മറ്റൊന്ന്. പാരമ്പര്യങ്ങളുടെ മാഹാത്മ്യത്തെ തള്ളിപ്പറയുന്നില്ല. കഴിവുള്ളിടത്തോളം, പാരമ്പര്യങ്ങളെയും പാരമ്പര്യസിദ്ധമായ ആചാരാനുഷ്ടാനരീതികളെയും പിന്തുടരുകയും വേണം. എന്നാല്‍, ഓരോ കാലഘട്ടങ്ങളിലെയും ദൈവനിവേശിതമായ പ്രവര്‍ത്തന രീതികളും, ആചാരാനുഷ്ടാനങ്ങളുമാണ് പാരമ്പര്യമായി മാറുന്നതെന്ന് ഓര്‍ക്കുന്നത് നന്ന്. മനുഷ്യസമൂഹത്തിനുമേലുള്ള ദൈവിക ഇടപെടലുകള്‍ ഒരിക്കലും അവസാനിക്കുന്നതോ, ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതോ അല്ല. ദൈവികതയും, ദൈവശാസ്ത്രവും രണ്ടാണ്. ഓരോ കാലഘട്ടങ്ങളിലും ദൈവികതാബോധത്തില്‍ സമൂഹത്തിനുവരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ദൈവശാസ്ത്രത്തിനും വികാസം സംഭവിച്ചേക്കാം. ദൈവമനുഷ്യ ബന്ധത്തിലെ ദൃഡതയ്ക്കപ്പുറം എഴുതി തയ്യാറാക്കപ്പെട്ട രീതികള്‍ക്ക് പ്രസക്തിയില്ലെന്ന് സാരം. പാരമ്പര്യങ്ങളെ വിശ്വാസധാരയ്ക്കും മീതെ ഉയര്‍ത്തിപ്പിടിച്ച്, കൂടുതല്‍ അഭിപ്രായ ഭിന്നതകള്‍ക്ക് കളമൊരുക്കുന്നവര്‍ ശ്രദ്ധിക്കുക, ആദ്യകാലത്തെ നിയമജ്ഞര്‍ വിധിക്കപ്പെട്ടതുപോലെ നിങ്ങളും പുറംതള്ളപ്പെട്ടേക്കാം. നിയമത്തിന് ദൈവത്തെക്കാളും, ദൈവസ്‌നേഹത്തിന്റെ മാഹാത്മ്യത്തെക്കാളും വിലകല്‍പ്പിക്കപ്പെടുകയും, അതുവഴി വിശ്വാസക്ഷയത്തിന് കാരണമാവുകയും ചെയ്താല്‍, അതിനു വഴിയൊരുക്കുന്നവര്‍ക്ക് ദുരിതം. ഏറെ വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്ന വിഷയമാണെങ്കിലും അധികം ദീര്‍ഘിപ്പിക്കുന്നില്ല.

ആക്കും ആണിയും തിരിച്ച്, സങ്കീര്‍ണ്ണതകളെ വേര്‍തിരിക്കുകയും, കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അനുദിനം ഉത്സാഹിക്കുകയും ചെയ്യുന്നവരോട് പറയാന്‍ ഒന്നേയുള്ളൂ. നിയമങ്ങളും, മര്‍മ്മങ്ങളും, സ്ഥാനഭേദങ്ങളും പഠിക്കുകയും, അതിനുവേണ്ടി വാദിക്കുകയും, എന്നാല്‍, വിശ്വാസത്തിന്റെയോ, സ്‌നേഹം തന്നെയായ ദൈവത്തിന്റെയോ പിന്‍ബലമില്ലാതെ അതിനുവേണ്ടി അലമുറയിടുകയും ചെയ്യുന്നതിന് മുമ്പായി, ചെയ്യുന്നത് പാഴ് വേലയും, പലപ്പോഴും, വിശ്വാസത്തിനും, സ്‌നേഹത്തിനും വിരുദ്ധവുമാണെന്ന് തിരിച്ചറിയുക. 

Friday, February 21, 2014

സഹനവീഥിയിൽ നിന്ന് വിവാഹവേദിയിലേക്ക്...

2014 ഫെബ്രുവരി മൂന്നാം തിയ്യതി വിവാഹ വേദിയിലേയ്ക്ക് അണയുമ്പോള്‍, ലിനറ്റ് എന്ന മുപ്പതുവയസ്സുകാരിക്ക് അത് ദൈവം തന്റെ ജീവിതത്തില്‍ പകര്‍ന്നു നല്‍കിയ വ്യത്യസ്ഥമായ ഒരു നിര്‍വചനത്തിന്റെ പൂര്‍ത്തീകരണം. താന്‍ രൂപകല്‍പ്പന ചെയ്യാനാഗ്രഹിച്ച ജീവിതത്തില്‍ ദൈവം നടത്തിയ ഇടപെടല്‍ ഒരു അപകടത്തിന്റെ രൂപത്തില്‍ കടന്നുവന്നപ്പോള്‍, അത് അവള്‍ക്ക് പകര്‍ന്നുനല്‍കിയ തിരിച്ചറിവ് വളരെ വലുതായിരുന്നു. മനോഹരമായതും, ഇഷ്ടപ്പെട്ടവയുമായ നല്ല ഭാഗങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്ത്‌ ഓരോരുത്തരും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു ജീവിത ചിത്രത്തിനു വിരുദ്ധമായ യാഥാര്‍ത്ഥ്യം അപ്രതീക്ഷിതമായി പടികടന്നെത്തുമ്പോള്‍, സ്വാഭാവികമായി അതിനെ സമീപിക്കുക മനുഷ്യസാധ്യമല്ല. എങ്കിലും, ഒരിക്കലും സംഭവിക്കാനിടയില്ലാത്ത അപൂര്‍വ്വ വീഥികളിലൂടെ കൈ പിടിച്ചു നടത്തിയ ദൈവം അവളെ കൊണ്ടുചെന്നെത്തിച്ച ബോധ്യങ്ങളുടെ മുന്നില്‍ തെളിഞ്ഞു കാണുന്നത് ഈ അപൂര്‍വ്വതയുടെ മനോഹാരിതയാണ്. അതോടൊപ്പം അല്‍പ്പം പോലും മാറ്റ് കുറയാതെ ചേര്‍ത്തു നിര്‍ത്തേണ്ടത്, ജോണ്‍സണ്‍ എന്ന ചെറുപ്പക്കാരന്റെ ദൈവിക തീരുമാനങ്ങളോടുള്ള അടിയുടച്ച വിശ്വസ്ഥതയും വിധേയത്വവും മാത്രം. ദൈവം തന്നെ ഭരമേല്‍പ്പിച്ച വിലയേറിയ ഒരു ആത്മാവിനെ ഏറ്റവും വിശ്വസ്ഥതയോടെ സംരക്ഷിച്ച അദ്ദേഹത്തിന്റെ ജീവിതവും സ്വപ്നങ്ങളും ദൈവത്തിനു മുന്നില്‍ ഉപാധികളില്ലാതെ സമര്‍പ്പിക്കപ്പെട്ടപ്പോള്‍, ലോകത്തിനുമുന്നില്‍ മാതൃകയും അനുഗ്രഹവുമായി ദൈവം അദ്ദേഹത്തെ ഉയര്‍ത്തി.

പത്ത്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌, അതായത്, 2004 ജനുവരി മാസം രണ്ടാം തിയ്യതി വയനാടിനെയും ലോകത്തെയും നടുക്കിയ വലിയ ഒരു ബസ്സപകടത്തില്‍ നിന്നുമാണ് ലിനറ്റിന്റെയും, പിന്നീട് അവളുടെ എല്ലാമായി മാറിയ ജോണ്‍സണ്‍ന്റെയും കഥ ആരംഭിക്കുന്നത്. അന്ന് മാനന്തവാടിയ്ക്കടുത്ത്, ദ്വാരകയിലെ ലിറ്റില്‍ഫ്‌ളവര്‍ ഐ ടി സിയില്‍ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു ലിനറ്റ്. പള്ളിക്കുന്നിലുള്ള അവളുടെ വീട്ടില്‍നിന്നും പതിവായി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക്‌ പോയിരുന്ന ബസ്‌ പനമരത്ത് വച്ച് നിയന്ത്രണം വിട്ട് ഒരു മരത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും പതിവ്‌ യാത്രാസമയമായിരുന്നതിനാല്‍ ബസ്സില്‍ നിറയെ ആള്‍ ഉണ്ടായിരുന്നു. ആ അപകടത്തില്‍ പതിനൊന്നുപേര്‍ മരിക്കുകയും, ലിനെറ്റിനടക്കം ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.  നട്ടെല്ലിന് ഏറ്റ മാരകമായ പരിക്ക് നിമിത്തം ലിനെറ്റിന്റെ ശരീരം തുടര്‍ന്ന് പൂര്‍ണ്ണമായി തളര്‍ന്നുപോകുവാന്‍ കാരണമാവുകയും ചെയ്തു.

ആ അപകടത്തെ തുടര്‍ന്നാണ് ജോണ്‍സണ്‍ എന്ന യുവാവിന് ലിനെറ്റിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായൊരു സ്ഥാനം ലഭിക്കുന്നത്. ഈ അപകടം സംഭവിക്കുന്നതിന് ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌, ഒരു താല്‍ക്കാലിക ഗവണ്‍മെന്റ് ജീവനക്കാരനും ഇലക്ട്രീഷ്യനും ആയിരുന്ന ജോണ്‍സണ്‍ ഒരു മധ്യസ്ഥന്‍ മുഖേന ലിനെറ്റുമായി വിവാഹാലോചന നടത്തിയിരുന്നു. എന്നാല്‍, പഠനം കഴിഞ്ഞിട്ട് ആലോചിക്കാം എന്ന ന്യായീകരണത്തോടെ അവളുടെ മാതാപിതാക്കള്‍ ആ ആലോചനയെ തല്‍ക്കാലത്തേയ്ക്ക് നിരസിക്കുകയാണ് ഉണ്ടായത്.  പെട്ടെന്നുണ്ടായ ആ വിവാഹാലോചനയുടെ പിന്നില്‍ വ്യക്തമായൊരു കാരണം കണ്ടെത്താന്‍ ഇന്ന് ജോണ്‍സണ് കഴിയുന്നില്ല. കേവലം, കണ്ണിന്റെ ആശയോ, ഭൌതികവും, താല്‍ക്കാലികവുമായ ആകര്‍ഷണീയതയോ ആയിരുന്നില്ല അതിനുപിന്നില്‍ എന്ന് മാത്രം അദ്ദേഹം തിരിച്ചറിയുന്നു.

അപകടം സംഭവിച്ച ആ ദിവസം രാവിലെ ഒരു നിയോഗമെന്ന വണ്ണം ജോണ്‍സണ്‍ കോഴിക്കോട്‌ ഉണ്ടായിരുന്നു. മണിക്കൂറുകള്‍ക്കകം പരിക്കേറ്റവരെയുമായി കോഴിക്കോട് മെഡിക്കല്‍കോളേജിലേയ്ക്ക്‌ വാഹനങ്ങള്‍ എത്തുമ്പോള്‍ എവിടെ നിന്നോ വിവരമറിഞ്ഞെത്തിയ ജോണ്‍സണ്‍ ലിനെറ്റിനും, പരിക്കേറ്റ മറ്റുള്ളവര്‍ക്കും വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനായി അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പരിക്കേറ്റവരുടെ, പ്രത്യേകിച്ച് ലിനെറ്റിന്റെ ബന്ധുക്കള്‍ വിവരമറിഞ്ഞ് എത്തുന്നത് വരെ അദ്ദേഹം തനിക്കാവുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊണ്ട് അദ്ദേഹം തിരക്കിലായിരുന്നു. ആത്മാവുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അദൃശ്യമായ ഒരു ദൈവിക ശക്തി അവിടെ പ്രവര്‍ത്തിച്ചിരുന്നു. ഭൌതികമായ എല്ലാ ബന്ധങ്ങള്‍ക്കും അപ്പുറം ദൈവം പകര്‍ന്നു നല്‍കിയ, ദൈവം നിശ്ചയിച്ച ഒരു അഭൌമികമായ ആകര്‍ഷണമായിരുന്നു അതിനു പിന്നിലെന്ന് പില്‍ക്കാലത്ത് കാലം തെളിയിച്ചു.

തുടര്‍ന്ന് ഏറെ നാളുകള്‍ ചികിത്സയുടെതായിരുന്നു. മാനുഷികമായ പരിഹാരം കണ്ടെത്താന്‍ ബുദ്ധിമുട്ടേറിയ തരത്തില്‍, മനസ്സുമ ശരീരവും തളര്‍ന്നുപോയ അവളെ ഏറെ ചികിത്സകര്‍ പരിശോധിച്ചു, ചികില്‍സാവിധികള്‍ നിശ്ചയിച്ചു. ഏറെ മരുന്നുകളും, പ്രതിവിധികളും പരീക്ഷിച്ചു. എങ്കിലും നട്ടെല്ലിന് പറ്റിയ ക്ഷതത്തെ അതൊന്നും സുഖപ്പെടുത്തിയില്ല. ഒടുവില്‍,ആയുര്‍വ്വേദ ചികില്‍സാവിധികളിലെയ്ക്ക് അവളുടെ വീട്ടുകാര്‍ തിരിഞ്ഞു. നാളുകള്‍ നീണ്ട ആയുര്‍വേദ ചികിത്സകള്‍ക്കിടയില്‍ മറ്റൊരു ദുരന്തംകൂടി സംഭവിച്ചു. കഴുത്തിനു കീഴ്പ്പോട്ട് ചലനശേഷിക്കൊപ്പം സ്പര്‍ശനശേഷിയും നഷ്ടപ്പെട്ടിരുന്ന അവളുടെ ശരീരത്തില്‍ നടത്തിയ ആയുര്‍വേദ ചികില്‍സാവിധികളില്‍ ഒന്നിന് പാകപ്പിഴ സംഭവിച്ചപ്പോള്‍, അവള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുവാന്‍ അതിടയാക്കി. പ്രതീക്ഷയുടെ നാമ്പുകള്‍ വീണ്ടും വാടിക്കരിഞ്ഞ അവസ്ഥ... അപകടത്തിന്റെ പരിക്കുകല്‍ക്കൊപ്പം പൊള്ളലിന്റെ സങ്കീര്‍ണ്ണതകള്‍ കൂടിയായപ്പോള്‍, അവളെ വൈദ്യശാസ്ത്രം കൈ വിട്ടു. ചികില്‍സിച്ച ഡോക്ടര്‍മാരെല്ലാം ഇനി പ്രതീക്ഷ വേണ്ട എന്ന് ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍, വീട്ടുകാര്‍ വേദനയോടെയും, മനസ്സില്ലാമനസ്സോടെയും അവളെ ദൈവഹിതത്തിനു വിട്ടുകൊടുക്കുവാന്‍ തയ്യാറെടുത്തുതുടങ്ങി.

എല്ലാ പ്രതീക്ഷകളും കൈവിട്ടുപോയ ആ ദിവസങ്ങളിലാണ് ജോണ്‍സണ്‍ ഒരിക്കല്‍ക്കൂടി അവളെ സന്ദര്‍ശിക്കാനെത്തിയത്. തികച്ചുമൊരു ദൈവവിശ്വാസിയും, ദൈവികപദ്ധതികളില്‍ അതിരില്ലാതെ ചേര്‍ന്ന്‍നിന്നിരുന്നവാനുമായ ജോണ്‍സണ്‍ന്റെ ഹൃദയത്തില്‍ ശക്തമായൊരു ചലനമുണ്ടായി. മാനുഷികമല്ലാത്തൊരു സാഹചര്യത്തില്‍ തങ്ങളെ കണ്ടുമുട്ടിച്ച, ഹൃദയത്തിന്റെ അഗാധതയില്‍നിന്നുതന്നെ ഏറ്റവും വേണ്ടപ്പെട്ടവള്‍ എന്ന ബോധ്യം ഉദിപ്പിച്ച ദൈവത്തിന് തങ്ങളെക്കുറിച്ച് വ്യക്തമായൊരു പദ്ധതി ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ചിന്തിച്ചു. തുടര്‍ന്ന് സംഭവിച്ചത് മറ്റൊരു ദൈവിക ഇടപെടല്‍ ആയിരുന്നു. തങ്ങളുടെ പരിമിതമായ സാഹചര്യങ്ങളില്‍ അതില്‍ കൂടുതല്‍ ചികില്‍സ നല്‍കുവാന്‍ ലിനറ്റിന്റെ കുടുംബത്തിന് അപ്പോള്‍ ആകുമായിരുന്നില്ല. അതോടൊപ്പം, അവളുടെ അമ്മ വിദേശത്തും ആയിരുന്നു. ആ പ്രത്യേക സാഹചര്യങ്ങളുടെയും, സവിശേഷമായ ദൈവിക ഇടപെടലിന്റെയും ഫലമായി, ജോണ്‍സണ്‍ന്റെ അഭ്യര്‍ത്ഥനയെ മാനിച്ച്, എല്ലാ ചികില്‍സകളും, ശുശ്രൂഷകളും കുറവ് കൂടാതെ നല്കിക്കൊള്ളാമെന്ന ഉറപ്പിന്മേല്‍, അയാളുടെ സംരക്ഷണയില്‍ അവളെ വിട്ടുനല്‍കുവാന്‍ വീട്ടുകാര്‍ തയ്യാറായി.

ജീവച്ഛവമായി, മരണത്തെ മാത്രം പ്രതീക്ഷിച്ച്, ഒരു മനുഷ്യന് ജീവിതത്തില്‍ ഏറ്റെടുക്കാനായേക്കാവുന്ന എല്ലാ വേദനകളെയും ഒരുമിച്ചു സ്വീകരിക്കേണ്ടിവന്ന ലിനറ്റ്‌ അങ്ങനെ അപ്രതീക്ഷിതമായി ജോണ്‍സണ്‍ എന്ന ചെറുപ്പക്കാരന്റെ തണലിലായി മാറി. പരിമിതമായ വരുമാനവും, ജീവിതസൗകര്യങ്ങളും മാത്രമുണ്ടായിരുന്ന, സ്ഥിരമായൊരു ജോലി പോലുമില്ലാതിരുന്ന ആ ചെറുപ്പക്കാരന്‍, വളരെ വലിയൊരു വെല്ലുവിളിയെയാണ് തന്റെ ജീവിതത്തില്‍ ഏറ്റെടുക്കുവാന്‍ തയ്യാറായത്. ഒരു പക്ഷെ തന്റെ ജീവിതത്തെ എന്നേയ്ക്കുമായി ഇരുട്ടിലാഴ്ത്താന്‍ പര്യാപ്തമായ ഒരു തീരുമാനമായിരുന്നു അത്. ദൈവം പകര്‍ന്നുനല്‍കിയ അളവില്ലാത്ത കൃപയും സവിശേഷമായ ചങ്കൂറ്റവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍.

ഒറ്റ മകന്‍ മാത്രമുണ്ടായിരുന്ന ജോണ്‍സണ്‍ന്റെ മാതാപിതാക്കളും, എല്ലാ സാഹചര്യങ്ങളെയും വ്യക്തമായി അറിഞ്ഞിരുന്ന സുഹൃത്തുക്കളും അദ്ദേഹത്തെ ആദ്യമൊക്കെ ശക്തമായി എതിര്‍ത്തു. എങ്കിലും, ദൈവം നല്‍കിയ ആ പ്രചോദനത്തെ, ആ ധൈര്യത്തെ അദ്ദേഹം നിരസിച്ചില്ല. തന്റെയും ലിനറ്റിന്റെയും ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ പദ്ധതികള്‍ ദൈവത്തിന്റെ പക്കലുണ്ടെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

ലിനറ്റിന്റെ അവസ്ഥ കുറേക്കൂടി വ്യത്യസ്ഥമായിരുന്നു. ചെറുപ്പം മുതല്‍ ഒരു ദൈവവിശ്വാസി ആയിരുന്നെങ്കിലും, കഴിയുമ്പോഴൊക്കെ ദിവ്യബലിയില്‍ പങ്കെടുക്കുമായിരുന്നെങ്കിലും, ജീവിതത്തില്‍ വളരെ അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന ഇത്തരം ദുരന്തങ്ങളെ ദൈവഹിതമെന്നറിഞ്ഞു സ്വീകരിക്കുവാനുള്ള ഉറച്ച ബോധ്യമോ, വേദനകള്‍ ദൈവം സ്നേഹിക്കുന്നതിന്റെ അടയാളങ്ങളാണ് എന്ന തിരിച്ചറിവോ അവള്‍ക്കുണ്ടായിരുന്നില്ല.  അതുപോലെതന്നെ, ഒരുപക്ഷെ, താന്‍ സ്വപ്നം കണ്ടതില്‍നിന്നും വിരുദ്ധമായൊരു ജീവിതത്തെ വച്ചുനീട്ടിയ, തന്റെ സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തനായ ആ ചെറുപ്പക്കാരനെ ആദ്യമേ തന്നെ അവള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അത്തരമൊരു അപകടം സംഭവിച്ചില്ലായിരുന്നെങ്കില്‍ പിന്നീടൊരിക്കലും അദ്ദേഹത്തെ കാണുവാന്‍ പോലും ഇടയാകുമായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍, തീര്‍ത്തും നിസ്സഹായാവസ്ഥയില്‍ മനസ്സുകൊണ്ട് അടുപ്പം തോന്നാത്ത ഒരാളുടെയൊപ്പം ഒറ്റപ്പെട്ടൊരു ജീവിതം... അവളുടെ ഹൃദയം ആദ്യ നാളുകളില്‍ ഉരുകുകയായിരുന്നു. അസ്സഹനീയമായ വേദനയില്‍, സ്വന്തം ശരീരത്തിലെ ഒരവയവവും സ്വയം ചലിപ്പിക്കാനാവാത്ത അവസ്ഥയില്‍, അറിഞ്ഞുകൊണ്ട് കണ്ണീരൊഴുക്കുവാന്‍ മാത്രം കഴിയുന്ന നിസ്സഹായാവസ്ഥയില്‍, ലോകത്തില്‍ ഏറ്റവും ശപിക്കപ്പെട്ടവല്‍ താനാണെന്ന് അവള്‍ കരുതി. ഏറ്റവും ദൌര്‍ഭാഗ്യവതി താനാണെന്ന് അവള്‍ കരുതി.

ദൈവം നല്‍കിയ ചങ്കൂറ്റത്തിന്റെ പിന്‍ബലത്തില്‍ മറ്റൊന്നും ചിന്തിക്കാതെ, വലിയൊരു ഉത്തരവാദിത്തത്തെ  സ്വയം ഏറ്റെടുത്തുവെങ്കിലും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജോണ്‍സന്‍ ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയി. ചികിത്സകള്‍ക്ക് പുറമേ, സൗകര്യപ്രദമായൊരു താമസസ്ഥലവും, ഒരാളെ ശമ്പളം നല്‍കി നിര്‍ത്തിയുള്ള പരിചരണവും അദ്ദേഹത്തിന് സാധ്യമാവുമായിരുന്നില്ല. ജോലിഭാരത്തിനു പുറമേ, അവള്‍ക്കാവശ്യമായുള്ള പരിചരണങ്ങളും, ശുശ്രൂഷകളുമെല്ലാം താന്‍ തന്നെ ചെയ്യേണ്ട ഘട്ടം വന്നപ്പോള്‍, ജോലി സ്ഥലത്തോട് ചേര്‍ന്നൊരിടം കണ്ടെത്തി അദ്ദേഹം അവളെ അവിടെ താമസിപ്പിച്ചു. അവളുടെ ശരീരത്തിലെ എണ്ണമറ്റ വൃണങ്ങളും, മാരകമായ പരിക്കുകളും ദൈവം നല്‍കിയ പ്രത്യേക കൃപയുടെ വെളിച്ചത്തില്‍ അയാള്‍ മരുന്ന് പുരട്ടി വച്ചുകെട്ടുമ്പോള്‍, അതിനെ മനസ്സുകൊണ്ട് തെല്ലും അംഗീകരിക്കാനാവാതെ കണ്ണീരൊഴുക്കി സ്വയം പഴിച്ച് ലിനറ്റിന്റെ ഏറെ ദിനങ്ങള്‍ കടന്നുപോയി.

തുടര്‍ന്ന്, ഏറെ നാളുകള്‍ കഴിഞ്ഞ് മനം ശാന്തമായി തുടങ്ങിയപ്പോള്‍, അവളുടെ ചിന്തയുടെ രീതികള്‍ മാറി. തന്നെ, ശാന്തനും അക്ഷോഭ്യനുമായി പരിചരിക്കുന്ന, സ്നേഹത്തോടെ ശുശ്രൂഷിക്കുന്ന, അല്‍പ്പം പോലും അസഹ്യതയോ, നിരാശയോ, മറ്റെന്തെങ്കിലും തെറ്റായ ചിന്തകളോ കൂടാതെ തന്റെ ആത്മാവിനെ സ്നേഹിക്കുന്ന ആ ചെറുപ്പക്കാരനെ നിരീക്ഷിച്ചു തുടങ്ങിയപ്പോള്‍, അവളുടെ ജീവിതവീക്ഷണം തന്നെ മാറിത്തുടങ്ങി. സ്വന്തം ജീവിതപങ്കാളിക്ക് ഇത്രമേല്‍ത്തന്നെ ഗൌരവമില്ലാത്ത അനാരോഗ്യാവസ്ഥ പോലും ഉണ്ടായാല്‍ നിഷ്ക്കരുണം ആ വ്യക്തിയെ തള്ളിപ്പറഞ്ഞെക്കാവുന്ന ഈ നാട്ടില്‍, കേവലം, ഒരു വിവാഹാലോചന നടത്തി എന്ന ഒറ്റക്കാരണത്താല്‍ ഒരാളുടെ മുഴുവന്‍ ഉത്തരവാദിത്തവും, ആരും ഏറ്റെടുക്കാന്‍ മടിക്കുന്ന രോഗാവസ്ഥയും ഹൃദയത്തില്‍ സ്വീകരിച്ച ആ ചെറുപ്പക്കാരന്റെ ചിത്രം അവളെ വീണ്ടുംവീണ്ടും ചിന്തിപ്പിച്ചു. തുടര്‍ന്ന് പടിപടിയായി അവള്‍ തന്റെ ആരോഗ്യത്തിന്റെ ഗുരുതരാവസ്ഥകളെ അതിജീവിച്ചുതുടങ്ങി. പുറമെയുള്ള വൃണങ്ങളെല്ലാം കരിഞ്ഞപ്പോഴും ശരീരത്തിന്റെ തളര്‍ച്ച തുടര്‍ന്നെങ്കിലും, അവള്‍ ജോണ്‍സണ് ഒപ്പം ഒരു വ്യക്തമായ ദൈവാനുഭവത്തിലേയ്ക്ക് കടന്നുവന്നു. ദൈവം ജോണ്‍സണ് പകര്‍ന്നുനല്‍കിയ അമൂല്യങ്ങളായ ബോധ്യങ്ങള്‍ അവര്‍ക്കും നല്‍കി. തന്റെ വേദനകളെയും ദുരിതങ്ങളേയും അവള്‍ സ്നേഹിച്ചുതുടങ്ങി. സഹനം ദൈവത്തിന്റെ അമൂല്യസമ്മാനമാണെന്ന് മനസ്സിലാക്കി അവള്‍ ശക്തമായി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. അന്നുമുതല്‍ സഹനത്തിലൂടെ തനിക്ക്‌ ജീവിതത്തെ പഠിപ്പിച്ചു തന്ന ദൈവത്തെ അവള്‍ പ്രകീര്‍ത്തിക്കുന്നു.

തുടര്‍ന്നുള്ള നാളുകളില്‍ ജോണ്‍സണ്‍ന്റെ ജോലി സ്ഥിരമായി. ലിനറ്റിന്റെ വിദേശത്തു ജോലി ചെയ്തിരുന്ന അമ്മ അവള്‍ക്കായി ഒരു കൊച്ചു ഭവനം പണിത് നല്‍കി. അവളുടെ കാര്യങ്ങള്‍ നോക്കാന്‍ തുടര്‍ന്ന് ജോണ്‍സണ്‍ ഒരു ആയയെ നിയമിച്ചു. അവളുടെ വീട്ടുകാരും, ഈ ജീവിതാവസ്ഥകളിലെല്ലാം, മനുഷ്യന്റെ ബാലഹീനതകളിലും, അവരുടെ തീരുമാനങ്ങള്‍ക്കപ്പുറവും പ്രവര്‍ത്തിക്കുന്ന ദൈവത്തെ തിരിച്ചറിഞ്ഞു. ആ നാളുകളിലും ലിനറ്റിന്റെ ചികില്‍സകള്‍ അനുസ്യൂതം തുടരുകയായിരുന്നു. തന്റെ തൊഴിലില്‍നിന്നുള്ള വരുമാനവും, ഒഴിവുസമയങ്ങളില്‍ പറ്റുന്ന ജോലികളെല്ലാം ചെയ്ത് സമാഹരിക്കുന്ന ധനവും ചെലവഴിച്ച് അവളെ അയാള്‍ ചികില്‍സിച്ചുകൊണ്ടിരുന്നു. ഏറെക്കാലത്തെ ചികിത്സകളുടെ ഫലമായി ചെറിയ പുരോഗതികള്‍ അവളുടെ ശരീരത്തില്‍ സംഭവിച്ചു തുടങ്ങി. ഒരിക്കലും തിരിച്ചു വരില്ല എന്ന് ലോകം വിധിയെഴുതിയ ആ ജീവിതത്തില്‍ ദൈവം ഘട്ടംഘട്ടമായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇന്ന് അവള്‍ക്ക് കൈ ചലിപ്പിക്കാന്‍ കഴിയുന്നു, കസേരയില്‍ പിടിച്ചിരുത്തിയാല്‍ ഇരിക്കാന്‍ കഴിയുന്നു. ദൈവം ആഗ്രഹിക്കുന്നെങ്കില്‍ തങ്ങളുടെ ജീവിതത്തില്‍ ഇനിയും ഏറെ മാറ്റങ്ങള്‍ സംഭവിക്കും എന്ന ബോധ്യത്തില്‍ അവിടുത്തെ തിരുവിഷ്ടത്തിന് അനുസൃതമായി തങ്ങളുടെ ജീവിതം മുന്നോട്ടുപോകട്ടെ എന്ന പ്രാര്‍ത്ഥനയാണ് അവര്‍ക്കുള്ളത്.

അപകടവും, അതിനെ തുടര്‍ന്നുണ്ടായ വേദനകളുടെയും തിരിച്ചറിവുകളുടെയും ദിനരാത്രങ്ങളും കടന്ന് ഇന്ന് പത്തുവര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ ഫെബ്രുവരി മൂന്നാം തിയ്യതി മുതല്‍ ലിനറ്റ്‌ ജോണ്‍സണ്‍ന്റെ ഭാര്യകൂടിയാണ്. ദൈവം പത്തുവര്‍ഷം മുമ്പ്‌ നിശ്ചയിച്ചുനല്‍കിയ ജീവിതപങ്കാളിയെ പൂര്‍ണ്ണമായും ജീവിതത്തിലേയ്ക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമാണ് ഇന്ന് ജോണ്‍സണ് ഉള്ളത്. അമൂല്യങ്ങളായ തിരിച്ചറിവുകളിലേയ്ക്ക് മനുഷ്യന് സങ്കല്‍പ്പിക്കാനാവാത്ത വഴികളിലൂടെ അവനെ കൈപിടിച്ച് നടത്തുന്ന ദൈവത്തിന്റെ ദുര്‍ഗ്രഹമായ കാരുണ്യത്തെയോര്‍ത്ത് ലിനറ്റ്‌ പുഞ്ചിരിക്കുന്നു. സ്വര്‍ഗ്ഗീയമായ സന്തോഷത്തെ വെളിപ്പെടുത്തുന്ന നിഷ്കളങ്കമായ ഒരു പുഞ്ചിരി.

Friday, April 19, 2013

MULMUDI ANINJU KONDU

Singer: Mithila Michael
Written: Baby John Kalayanthani
Music: Peter Cheranallur
Direction: Prince Pittappillil
Camera: Alwin C Mohns
Video Produced by Shalom Television

Monday, October 29, 2012

വിശ്വാസത്തിന്‍റെ അളവുകോല്‍



     വിശുദ്ധ മത്തായിയുടെ സുവിശേഷം എട്ടാമധ്യായത്തില്‍ വിസ്മയനീയമായ ഒരു സംഭവത്തിലൂടെ നാം കടന്നു പോകുന്നുണ്ട്. ശിഷ്യന്മാര്‍ക്കൊപ്പം ഗലീലിയാ കടലില്‍ യാത്ര ചെയ്യവേ, പ്രക്ഷുബ്ദമായ അന്തരീക്ഷത്തെ ശാസിച്ച് ശാന്തമാക്കുന്ന യേശുവിനെ നാം അവിടെ കാണുന്നു. പക്ഷേ, കൊടുങ്കാറ്റും, തിരമാലകളും കണ്ടു ഭയന്ന ശിഷ്യന്മാര്‍ ഉറങ്ങുകയായിരുന്ന യേശുവിനെ വിളിച്ചുണര്‍ത്തിയപ്പോള്‍ അവിടുന്ന് അവരെ സംബോധന ചെയ്യുന്നത് 'അല്‍പ്പവിശ്വാസികളേ' എന്നാണ്. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളില്‍, യേശു ഉണര്‍ന്നാല്‍ പരിഹാരമുണ്ടാകും എന്ന് ബോധ്യമുണ്ടായിരുന്ന ശിഷ്യന്മാര്‍ എങ്ങനെ അല്‍പ്പവിശ്വാസികളായി പരിഗണിക്കപ്പെട്ടു എന്നത് ചിന്തനീയമായ വിഷയമാണ്.
     ഏറെ പ്രതിസന്ധികളിലൂടെയും, കാറും കോളും നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെയും സഞ്ചരിക്കുന്ന നിമിഷങ്ങളില്‍ നമ്മുടെ മുന്നിലും മരണത്തെയും, തകര്‍ച്ചകളെയും അഭിമുഖീകരിക്കേണ്ട അവസ്ഥകളുണ്ടാവാം. ക്രിസ്തുവിന്‍റെ ഇടപെടല്‍ അവയ്ക്കെല്ലാം പരിഹാരമെകുമെന്ന ബോധ്യവും നമ്മില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍പ്പോലും പലപ്പോഴും നാമും അല്‍പ്പവിശ്വാസികളാണെന്ന തിരിച്ചറിവിലേക്കാണ് ഈ തിരുവചനഭാഗം നമ്മെ നയിക്കുന്നത്. എന്താണ് വിശ്വാസത്തിന്‍റെ അളവുകോല്‍? എപ്പോഴാണ് യഥാര്‍ത്ഥ വിശ്വാസികളായി നാം പരിഗണിക്കപ്പെടുന്നത്?
     ഏതു തകര്‍ച്ചയിലും, പ്രതിസന്ധിഘട്ടങ്ങളിലും പരാജയത്തിനോ, മരണത്തിനോ വിട്ടുകൊടുക്കാതെ എന്നെ സംരക്ഷിക്കുന്ന ശക്തമായ ദൈവകരങ്ങള്‍ ഒപ്പമുണ്ടെന്ന പൂര്‍ണ്ണമായ ബോധ്യമാണ് യഥാര്‍ത്ഥ വിശ്വാസം. പഴയ നിയമത്തിലും, പുതിയ നിയമത്തിലുമായി തിരുവചനം പകര്‍ന്നുനല്‍കുന്ന ശക്തമായ തിരിച്ചറിവുകളുടെ സത്തയാണ് അത്. 'കര്‍ത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും, ക്ലേശത്തിന്‍റെ ജലവും തന്നാലും നിന്‍റെ ഗുരു നിന്നില്‍നിന്ന്‍ മറഞ്ഞിരിക്കുകയില്ല. നിന്‍റെ നയനങ്ങള്‍ നിന്‍റെ ഗുരുവിനെ ദര്‍ശിക്കും.' ഏശയ്യ 30/32
     'നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ്‌, തന്നോട് ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും' (മത്തായി 7/11) എന്ന കര്‍ത്താവിന്‍റെ പ്രഖ്യാപനത്തിലെ തീക്ഷ്ണത, ദൈവത്തിന്‍റെ പൂര്‍ണ്ണമായ പിതൃവാല്‍സല്യത്തെ നമുക്ക്‌ പകര്‍ന്നുനല്‍കുന്നുണ്ട്. അവിടെ കാര്യനിവൃത്തി തല്‍പ്പരതയെക്കാള്‍, കരുതലുള്ള ഒരു പിതാവിന്‍റെ പൂര്‍ണ്ണ ചിത്രമാണ് ഈശോ വരച്ചുകാണിക്കുന്നത്. ഇത്തരത്തില്‍, പ്രാര്‍ത്ഥനയെക്കുറിച്ചും, പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചും അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന സുവിശേഷവും നമ്മെ വളര്‍ത്തുന്നത് ശക്തമായ ദൈവാശ്രയബോധത്തിലേക്ക് തന്നെയാണ്. പീഡനങ്ങളുടെയും, കഷ്ടതകളുടെയും നാളുകളില്‍ പോലും ദൈവപരിപാലനയുടെ ശക്തമായ സംരക്ഷണയില്‍നിന്ന് നാം അകന്നുനില്‍ക്കുന്നില്ല എന്ന ഉറച്ച ബോധ്യമാണ് ശക്തമായ വിശ്വാസത്തിന്‍റെ അടിത്തറ. കണ്ണുനീരിലും, നിരാശയിലും നിപതിച്ച്, ജീവിതം തീരാദുഃഖത്തില്‍ അകപ്പെട്ട ചിന്തയില്‍ ദൈവത്തില്‍നിന്ന് അകന്നുപോകുന്നവര്‍ക്ക് മുന്നിലും പ്രത്യാശയുടെ സന്ദേശമാണ് തിരുവചനം നല്‍കുന്നത്. 'വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാര'മെന്ന്  പൌലോസ് ശ്ലീഹ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 
     ഉയരങ്ങളില്‍നിന്ന്‍ കൈവിട്ട് തന്‍റെ കുഞ്ഞിനെ പറക്കാന്‍ പരിശീലിപ്പിക്കുന്ന കഴുകന്‍റെ കരുതല്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഭാഗത്തുനിന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയാതെ വരുമ്പോള്‍ നാം പരിഭ്രമിക്കുന്നു. നാമോരോരുത്തരിലും അവിടുന്ന് സൂക്ഷിച്ചിരിക്കുന്ന അനുപമമായ പദ്ധതികളെക്കുറിച്ചുള്ള തിരിച്ചറിവുകളുടെ അഭാവത്തില്‍ നാം പതറുന്നു. എന്നാല്‍, ഏറെ നന്മകളെ നമുക്കായി കരുതിവച്ചിരിക്കുന്ന സകലനന്മസ്വരൂപനെക്കുറിച്ചുള്ള ബോധ്യം അനന്തമായ ദൈവാശ്രയബോധത്തിലേയ്ക്കും, ശക്തമായ വിശ്വാസത്തിലേയ്ക്കും നമ്മെ നയിക്കും. 
     ജീവിതത്തിന്‍റെ ഓരോ നിമിഷവും ഉത്ക്കണ്ഠയിലും ആകുലതയിലും തള്ളിനീക്കുന്ന അനേകരെ കണ്ടുമുട്ടാറുണ്ട്. പലരും ഉത്തമ വിശ്വാസികളായി സ്വയം ധരിക്കുകയും ചെയ്യുന്നു. 'വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും, കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്' (ഹെബ്രായര്‍ 11/1) എന്ന് തിരുവചനം പ്രഖ്യാപിക്കുമ്പോള്‍, എന്താണ് തങ്ങളുടെ ബോധ്യവും, ഉറപ്പും എന്ന ആത്മപരിശോധന ഇത്തരക്കാര്‍ക്ക് അനിവാര്യമാണ്. 'ഉത്ക്കണ്ഠ മൂലം ആയുസ്സിന്‍റെ ദൈര്‍ഘ്യം ഒരുമുഴമെങ്കിലും കൂട്ടാന്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും സാധിക്കുമോ' (മത്തായി 6/27) എന്ന് ചോദിക്കുന്ന ഈശോ തുടര്‍ന്നു പറയുന്നു: 'നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും.' (മത്തായി 6/33) നാം പലപ്പോഴും തെറ്റായ പാതയിലൂടെയാണെന്ന ബോധ്യത്തിലേയ്ക്കാണ് ഈ വചനം നമ്മെ നയിക്കുന്നത്. പലപ്പോഴും, ലക്ഷ്യത്തിലും, ലക്ഷ്യബോധത്തിലും പിഴവ് പറ്റുന്ന നാം മരീചിക ലക്ഷ്യമാക്കി മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍, വ്യത്യസ്ഥമായൊരു സന്ദേശം യേശു നമുക്ക് നല്‍കുന്നു. ശരിയായ ദിശാബോധത്തിന്‍റെ അഭാവത്തില്‍ നമ്മുടെ സഹയാത്രികരായി മാറുന്നവയാണ് ഉത്ക്കണ്ഠകളും ആകുലതകളുമെല്ലാം എന്ന ഉള്‍ക്കാഴ്ചയും ആ സന്ദേശത്തിന്‍റെ ഭാഗമാണ്. അപ്പോഴും, ദൈവപരിപാലനയിലുള്ള ആശ്രയം നമുക്ക് നല്‍കുന്ന വാഗ്ദാനം വലുതാണ്‌. 'നീ വലത്തോട്ടോ, ഇടത്തോട്ടോ തിരിയുമ്പോള്‍, നിന്‍റെ കാതുകള്‍ പിന്നില്‍നിന്ന് ഒരു സ്വരം ശ്രവിക്കും: ഇതാണ് വഴി, ഇതിലേ പോവുക.' (ഏശയ്യ 30/21)
           

Sunday, September 30, 2012

ദൈവത്തിനായ് മാറ്റിവയ്ക്കുമ്പോള്‍....

     പണ്ട് കേട്ടിട്ടുള്ള ഒരു കൊച്ചു കഥയുണ്ട്. ഒരു രാജാവ് തന്‍റെ പ്രജകളുടെ ക്ഷേമമന്വേഷിക്കാനായി വേഷപ്രച്ഛന്നനായി നാട്ടിലേക്ക് ഇറങ്ങുക പതിവായിരുന്നു. ഒരിക്കല്‍ ഒരു കച്ചവടക്കാരന്റെ വേഷം ധരിച്ച അദ്ദേഹത്തിന്‍റെ മുന്നില്‍ ഒരു യാചകന്‍ കൈനീട്ടി. രാജാവ് അയാള്‍ക്ക് ഒന്നും കൊടുത്തില്ലെന്ന് മാത്രമല്ല, തനിക്ക് എന്തെങ്കിലും തരണമെന്ന് യാചകനോട് ആവശ്യപ്പെടുകയും ചെയ്തു. അയാള്‍ പുച്ഛത്തോടെ തന്‍റെ ഭാണ്ഡത്തില്‍നിന്നും രണ്ട് അരിമണികള്‍ പെറുക്കിയെടുത്ത് രാജാവിന് നല്‍കി. രാജാവ് ഒരു പുഞ്ചിരിയോടെ അത് വാങ്ങി അവിടെനിന്നും പോയി. യാചകന്‍ വൈകുന്നേരം തന്‍റെ കുടിലില്‍ ചെന്ന് തനിക്ക് അന്നേദിവസം കിട്ടിയ ഭിക്ഷകള്‍ ഭാണ്ഡത്തില്‍നിന്ന് കുടഞ്ഞിട്ട് വേര്‍തിരിക്കവേ, അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ആ അരിമണികള്‍ക്കിടയില്‍ സ്വര്‍ണ്ണം കൊണ്ടുള്ള രണ്ട് അരിമണികള്‍. യാചകന്‍ രാജാവിന് കൊടുത്ത അരിമണികള്‍ക്ക് പകരം അദ്ദേഹം തന്നെ സൂത്രത്തില്‍ നിക്ഷേപിച്ചതായിരുന്നു അവ. കാര്യം മനസ്സിലായപ്പോള്‍ യാചകന് വലിയ ഇച്ഛാഭംഗം തോന്നി. തന്‍റെ കൈവശമുള്ളതൊക്കെയും അദ്ദേഹത്തിന് കൊടുക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഇന്ന് താനൊരു ധനികനായി മാറിയേനെ എന്നയാള്‍ വേദനയോടെ ചിന്തിച്ചു.
     ദൈവത്തിനായി എന്തെങ്കിലും മാറ്റിവയ്ക്കുമ്പോള്‍ നാമും പലപ്പോഴും ഈ യാചകനെപ്പോലെ തരംതാഴാറില്ലേ? ധനമോ, സമയമോ, അദ്ധ്വാനമോ മറ്റെന്തെങ്കിലുമോ ആകട്ടെ, ദൈവത്തെ പ്രതി നാം മാറ്റിവയ്ക്കുമ്പോള്‍ അതില്‍ നമ്മുടെ വേദനയും ത്യാഗവും അടങ്ങിയിട്ടുണ്ടോ എന്നതാണ് പ്രധാനം എന്ന് വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിധവ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്ന കേവലം നിസ്സാരങ്ങളായ ചില്ലിത്തുട്ടുകളെക്കുറിച്ച് നമ്മോട് പറയുന്ന ഈശോ സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്. 
     ദൈവത്തെ പ്രതി, ദൈവസ്നേഹത്തെ പ്രതി സന്മനസ്സോടെ എന്ത് നീക്കിവയ്ക്കാന്‍ നമുക്ക് കഴിയുന്നു എന്നതാണ് നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെ നിശ്ചയിക്കുന്നത്. ദശാംശം കൊടുക്കുക എന്ന ശീലം ജീവിതത്തിലുടനീളം പാലിക്കുന്ന അനേകരെ കണ്ടുമുട്ടിയിട്ടുണ്ട്. മാനുഷികമായി ചിന്തിച്ചാല്‍, ഇന്ന് ഒരു സാധാരണക്കാരന്‍റെ ഒരുമാസത്തെ ശരാശരി വരുമാനവും ചെലവുകളും പൊരുത്തപ്പെടുത്തികൊണ്ടുപോകാന്‍ തന്നെ ബുദ്ധിമുട്ടായിരിക്കെ, ദൈവത്തെപ്രതി നല്‍കുവാന്‍ സന്മനസ്സായിരിക്കുന്ന ഓരോരുത്തരുടെ ജീവിതത്തിലും അത്ഭുതങ്ങള്‍ സംഭവിക്കുന്നതാണ് കാണാന്‍ കഴിയുക. ഒരിക്കലും മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ചരിത്രമാണ് പണത്തിന്‍റെത്. സമ്പാദിക്കുംതോറും അതിന്‍റെ ആവശ്യങ്ങള്‍ വര്‍ദ്ധിക്കും; ഉപ്പുവെള്ളം കുടിക്കുന്നവന്റെ ദാഹം ഒരിക്കലും നിലയ്ക്കില്ല എന്ന് പറയുന്നതുപോലെ. പക്ഷെ, മനുഷ്യന്‍റെ അധ്വാനത്തിന്‍റെ പ്രതിഫലമായ സമ്പത്തിന്‍റെ ഒരു വിഹിതം ദൈവികമായ കാഴ്ചപ്പാടുകളോടെ വിനിയോഗിക്കാന്‍ സന്മനസ്സായാല്‍, ആ അധ്വാനത്തിന്‍റെ മുഴുവന്‍ ഫലങ്ങളും അതിന്‍റെ എല്ലാ വിനിയോഗങ്ങളും വിശുദ്ധീകരിക്കപ്പെടുകയും, അവന്‍റെ സകല ആവശ്യങ്ങളും നിറവേറ്റപ്പെടുകയും ചെയ്യും എന്ന് തീര്‍ച്ച.
     ദൈവത്തിനായി നീക്കിവയ്ക്കുന്നത് എന്തുതന്നെയായാലും അതിന്‍റെ പിന്നിലെ സന്മനസ്സിനെ ദൈവം അങ്ങേയറ്റം വിലമതിക്കുന്നു. അദ്ധ്വാനമോ, അദ്ധ്വാനഫലമോ, സമയമോ എന്തുതന്നെയായാലും ദൈവകാര്യത്തിനുവേണ്ടി നാം മാറ്റിവയ്ക്കുന്നെങ്കില്‍ നമ്മുടെ വിശ്വസ്തത അവിടെ മുഖ്യമാണ്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍, ദൈവകോപത്തിന് തന്നെ കാരണമായേക്കാവുന്ന അലംഭാവത്തെക്കുറിച്ച് തിരുവചനം സൂചിപ്പിക്കുന്നത് കാണാന്‍ സാധിക്കും. അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളുടെ അഞ്ചാമദ്ധ്യായത്തില്‍ അനനിയാസ്, സഫീറ എന്നീ ഭാര്യാഭര്‍ത്താക്കന്മാര്‍ നേരിട്ട ദുരന്തത്തെക്കുറിച്ച് നാം വായിക്കുന്നു. ദൈവത്തിനുവേണ്ടി നല്‍കുവാന്‍ തീരുമാനിക്കപ്പെട്ട സമ്പത്തിന്‍റെ ഒരു വിഹിതം രഹസ്യമായി നീക്കിവയ്ക്കുവാന്‍ ഇടയായത് അവരുടെ മരണത്തില്‍ കലാശിക്കുന്നു. നാം പുലര്‍ത്തേണ്ട വിശ്വസ്ഥതയെക്കുറിച്ചുള്ള വലിയ സന്ദേശമാണ് അത്. 
     ഇത്തരത്തില്‍, നാം ദൈവത്തിനായി നീക്കിവയ്ക്കുന്ന ആരോഗ്യത്തെയും സമ്പത്തിനെയും കുറിച്ചെല്ലാം കൂടുതല്‍ വിശ്വസ്ഥമായ സമീപനം പുലര്‍ത്തേണ്ടത് ആവശ്യമാണ്‌. അല്ലാത്തപക്ഷം, നമുക്ക് ലഭിക്കേണ്ട അനുഗ്രഹങ്ങള്‍ ശാപങ്ങളായി പരിണമിച്ചേക്കാം. ഓര്‍ക്കുക, നാം സ്വയമേവ ഏറ്റെടുക്കുന്ന ഇത്തരം ത്യാഗങ്ങളെയും നഷ്ടങ്ങളെയുമെല്ലാം അതിലംഘിക്കുന്നതാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന നന്മകള്‍. 
     'സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ, ഭാര്യയെയോ, സഹോദരന്മാരെയോ, മാതാപിതാക്കളെയോ, സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും, ഇക്കാലത്തുതന്നെ അവ അനേകമടങ്ങ്‌ ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്ത് നിത്യജീവനും.' ലൂക്കാ18/29,30
     സഹജീവികളില്‍നിന്നുള്ള പ്രശംസയോ പ്രതിഫലമോ കാംക്ഷിക്കാതെ ആവുംവിധം ഏവര്‍ക്കും സഹായം നല്‍കുവാനാണ് തിരുവചനം നമ്മെ ഉത്ബോധിപ്പിക്കുന്നത്. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ കൂടാതെ ദൈവത്തെപ്രതി നല്‍കാന്‍ തയ്യാറാകുമ്പോള്‍ അതിന്‍റെ പ്രതിഫലം വളരെ വലുതായിരിക്കും. പണത്തിന്‍റെയും, അദ്ധ്വാനത്തിന്‍റെയും, സമയത്തിന്‍റെയുമെല്ലാം മൂല്യം ഇത്തരത്തില്‍ ദൈവത്തിന്‍റെ കണ്ണില്‍ അമൂല്യങ്ങളായി മാറുകയും നമുക്ക് അവര്‍ണ്ണനീയങ്ങളായ അനുഗ്രഹങ്ങളായി പരിണമിക്കുകയും ചെയ്യുന്നത് നമ്മുടെ ഈ ജീവിതത്തില്‍ തിരിച്ചറിയാനാവും.